തിരുവനന്തപുരം: സുപ്രീം കോടതിയിൽവച്ച് കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി രൂപയുടെ വായ്പാ അനുമതി നിരസിച്ച കേരളം ഒടുവിൽ അതെങ്കിലും തരണമെന്നായി. പറ്റില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി. സമ്മർദ്ദം ചെലുത്തിയതോടെ 3000 കോടിക്ക് അനുമതി നൽകി.
ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി പിന്നീട് കുറയ്ക്കുമെന്നായിരുന്നു കോടതിയിൽ കേന്ദ്രത്തിന്റെ നിലപാട്. അന്ന് നിരസിച്ച അതേ ഉപാധി അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾമൂവായിരം കോടി വാങ്ങുന്നത്.
പുതിയ സാമ്പത്തിക വർഷത്തിലെ വായ്പാത്തുക നിശ്ചയിച്ച് അറിയിപ്പ് ഉടൻ വരുമെന്നും അതുപ്രകാരം ആവശ്യാനുസരണം കടമെടുക്കാമെന്നും കണക്കുകൂട്ടി ഇരിക്കുകയായിരുന്നു കേരളം. ഏപ്രിൽ ഒൻപതായിട്ടും അതുവന്നില്ല. അതോടെയാണ് കോടതിയിൽ പറഞ്ഞ തുക വായ്പ എടുക്കാൻ താത്കാലിക അനുമതി തേടിയത്.
ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഒരു ഗഡു നൽകാനും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും നൽകാൻ ഈ പണം വിനിയോഗിച്ചേക്കും.
ജി.ഡി.പി.യുടെ മൂന്ന് ശതമാനം വായ്പയെടുക്കാമെന്ന പൊതുവ്യവസ്ഥ പ്രകാരം നടപ്പുവർഷം കേരളത്തിന് 37,500 കോടി രൂപ കടമെടുക്കാം. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ വഴി എടുത്ത കടം കേന്ദ്രം ഇതിൽ നിന്ന് കുറയ്ക്കാനാണ് സാധ്യത.ഏപ്രിൽ മുതൽ ഡിസംബർ വരെ എടുക്കാവുന്ന വായ്പയും ജനുവരി മുതൽ മാർച്ച് വരെ എടുക്കാവുന്ന വായ്പയും നിർണ്ണയിച്ചാണ് കേന്ദ്രം അറിയിക്കുക.
ക്ഷേമപെൻഷന് കടം നൽകിയത് സഹ.മേഖല
1. സഹകരണമേഖലയിൽ നിന്ന് 2000 കോടി രൂപ കടമെടുത്തതിൽ നിന്നാണ് 1800കോടി രണ്ടു ഗഡു ക്ഷേമപെൻഷൻ നൽകാനായി വിനിയോഗിക്കുന്നത്.വിഷുവിന് മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ശ്രമം.
സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കൺസോർഷ്യം രൂപീകരിച്ച് ക്ഷേമപെൻഷനുവേണ്ടി സർക്കാർ സ്ഥാപിച്ച കമ്പനി വഴിയാണ് വായ്പ സ്വീകരിക്കുക. 9.1ശതമാനമാണ് പലിശ.
2. ഈ വർഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിൽ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിൽ നിന്നാണ് വായ്പ ലഭ്യമാക്കിയത് . മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ.
സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടി
ലൂടെയാണ് വായ്പാത്തുക കൈമാറുന്നത്.
3.ഇത് മൂന്നാംതവണയാണ് സഹകരണബാങ്കുകളിൽ നിന്ന് സർക്കാർ വായ്പ എടുക്കുന്നത് .ഒരുവർഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നത്. കാലാവധിപൂർത്തിയായ വായ്പ തിരിച്ചടച്ചിട്ടില്ല.പലിശമാത്രം നൽകി ഒരുവർഷം കൂടി കാലാവധി നീട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |