ന്യൂഡൽഹി:ഇ.പി.എഫ് പെൻഷൻ കേസ് വാദം കേൾക്കുന്ന മൂന്നംഗ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറിയതിനെത്തുടർന്ന് പുതിയ മൂന്നംഗ ബെഞ്ചിന്റെ ഘടന തീരുമാനിക്കാനായി കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
കേരളം, ഡൽഹി, രാജസ്ഥാൻ ഹൈക്കോടതികളുടെ വിധികൾ ചോദ്യം ചെയ്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര സർക്കാരും നൽകിയ അപ്പീലുകൾ ഇന്നലെ ജസ്റ്റിസ് യു.യു ലളിത് , ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാൻ ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു. കഴിഞ്ഞ വർഷം കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു ലളിത് , ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് അപ്പീലുകൾ മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്കായി മാറ്റിയിരുന്നു. ഇ.പി.എഫ് വിഷയത്തിൽ ഉത്തരവിറക്കിയ രാജസ്ഥാൻ ഹൈക്കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്ന് വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി. അപ്പീലുകളിലൊന്നിൽ ഹാജരാകുന്നത് ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ മുൻ ജൂനിയറാണെന്നും വ്യക്തമാക്കിയതോടെ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |