തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം കൈകോർത്തും വാക്സിൻ ചലഞ്ചിൽ സഹായിച്ചും അത്ഭുതപ്പെടുത്തുന്ന പരസ്പര സഹകരണം പ്രദർശിപ്പിക്കുന്ന സംഭവങ്ങളെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരിൽ നിന്ന് കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ 74,032 അപേക്ഷകളാണ് കിട്ടിയത്. അതിൽ എല്ലാവരേയും അതത് ജില്ലകളിൽ നിന്ന് ബന്ധപ്പെടുകയും 8467 പേരെ നിയമിക്കുകയും ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ വഴി കോവിഡ് ബ്രിഗേഡിലേക്ക് 23,975 അപേക്ഷകൾക്ക് അനുമതി നൽകി. അതിൽ 17,524 പേരെ നിയമിച്ചു.
പ്രതിരോധത്തിൽ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവൽകരിച്ചും സന്ദേശം നൽകാൻ കാസർകോട് ജില്ലയിലെ ആരാധനാലയങ്ങൾ മുന്നോട്ടുവന്നത് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വാക്സിനേഷൻ സെന്റർ വിപുലമാക്കാൻ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം നൽകി.
എടത്വയിൽ കോവിഡ് ബാധിച്ച് മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹം വെള്ളക്കെട്ട് കാരണം സംസ്‌കരിക്കാൻ കഴിയാത്തതിനാൽ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ ചിതയൊരുക്കാൻ അനുവാദം നൽകിയ പള്ളി അധികാരികളുടെ നടപടി അഭിനന്ദാർഹമാണ്.
വാക്സിൻ ചലഞ്ചിന് കാനറാബാങ്ക് ഒരു കോടി രൂപ നൽകി. കൊവിഡ് പ്രതിരോധത്തിനായി അദാനി വിഴിഞ്ഞം പോർട്ട് കമ്പനി 1012 ഒാക്സിജൻ സിലിണ്ടറുകൾ എത്തിച്ചു.ഇത് തിരുവനന്തപുരത്തെത്തി. അടുത്തദിവസങ്ങളിൽ വിതരണം ചെയ്യും. മരുന്നുകൾ വാങ്ങി നൽകാൻ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, പല മരുന്നുകളും അവർക്ക് അവിടെ ലഭ്യമല്ല. അത് എവിടെ കിട്ടും എന്ന് അറിയിച്ചാൽ വാങ്ങി നൽകാമെന്നാണ് പല വിദേശ മലയാളികളും അറിയിച്ചത്. കെ.എം.എസ്.സി. എൽ നോർക്കയുമായി ചേർന്ന് ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തും.
ഒാക്സിമീറ്റർ സ്വന്തമായി ഉണ്ടാക്കാമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അത് പ്രോത്സാഹിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |