പിണറായി : കേരളത്തിന്റെ ഉത്പാദനോൻമുഖവും വികസനോൻമുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽസഭ മുന്നോട്ടുവയ്ക്കുന്നത്. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന സർക്കാരിന്റെ നിലപാടിന്റെ തുടർച്ചയാണിത്. തൊഴിൽ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ ദുരനുഭവങ്ങൾ പലതും നമ്മൾ കണ്ടതാണ്. എന്നാൽ, കേരളത്തിന്റേത് ബദൽ ഇടപെടലാണ്. തൊഴിൽ അന്വേഷകരെയും സംരംഭകരെയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
മാനവവിഭവശേഷിയും നൈപുണ്യവികസനവും മെച്ചപ്പെടുത്തുകയും വ്യാവസായിക സംരംഭകത്വത്തെ പരിപോഷിപ്പിക്കുകയുമാണ് തൊഴിൽ സഭയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
കേരളത്തെ ഇകഴ്ത്തി കാണിക്കുന്നത്
തിരിച്ചറിയണം: മുഖ്യമന്ത്രി
പിണറായി : കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ്പ് സൗഹൃദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമല്ല കേരളം എന്ന പ്രചാരണം തെറ്റാണ്. അത്തരം പ്രചാരകർ നാടിനെ അപകീർത്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |