തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് കെ- റെയിൽ പദ്ധതിയെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുമെന്നും ഓൺലൈനായി നടന്ന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ മുന്നറിയിപ്പ് നൽകാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാദ്ധ്യമാക്കണം. വയനാട്, കോഴിക്കോട് അതിർത്തിയിൽ ഡോപ്ലർ റഡാർ സ്ഥാപിക്കണം. ജില്ലാതലത്തിൽ കാലാവസ്ഥാ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം. നാടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് എം.പിമാർ ഇടപെടണം.
അധികാരത്തിൽ
കടന്നുകയറുന്നു
സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുമേൽ തുടർച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വിഭവങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നത് വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്നു.
ജി.എസ്.ടി കുടിശ്ശിക, വാക്സിനേഷൻ ഉത്തരവാദിത്വം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്. ഭക്ഷ്യധാന്യപ്രശ്നം, റബ്ബർ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയങ്ങളാണ്. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പണം ചെലവഴിക്കാനുള്ള നിബന്ധനകൾ പരമാവധി ഒഴിവാക്കണം. കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസി പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |