വിഴിഞ്ഞം: തൊടുപുഴ പൊലീസ് തന്റെ ജീവിതം വഴിമുട്ടിച്ചെന്നും കള്ളക്കേസെടുത്തെന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ പ്രസ് റോഡിൽ പോങ്ങുവിള വീട്ടിൽ അമൽ ജിത്താണ് (ചിക്കു- 28) ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി 10.30 ന് വീട്ടിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
അന്നുരാത്രി രാത്രി 10നാണ് കൺട്രോൾ റൂം നമ്പരായ 112ലേക്ക് അമൽജിത്ത് വിളിച്ചത്. പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു മാസം മുമ്പ് തൊടുപുഴ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ തനിക്കെതിരെ കള്ളക്കേസെടുത്ത് 49 ദിവസം ജയിലിലും 17 ദിവസം മാനസിക രോഗ ചികിത്സയ്ക്കും എത്തിച്ചെന്നാണ് അമൽ ജിത്ത് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞത്.
ഗർഭിണിയായിരുന്ന തന്റെ രണ്ടാം ഭാര്യയുടെ വയറ്റിൽ ചവിട്ടിയയാളെ പിടിച്ചുമാറ്റി. എന്നാൽ എനിക്കെതിരെ കേസെടുത്തു. തന്റെ രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവ് തന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ താൻ മരണത്തിന് കീഴടങ്ങുകയാണെന്നും തന്റെ മൂന്നു മക്കളെയും സർക്കാർ നോക്കണമെന്നും എന്നും ഫോണിൽ പറഞ്ഞു.
ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ കൺട്രോൾ റൂമിലെ പൊലീസുകാരൻ പരമാവധി ശ്രമിച്ചു. അതിനിടെ ഇയാളുടെ വെങ്ങാനൂരിലെ മേൽവിലാസവും ചോദിച്ചറിഞ്ഞു. പൊലീസ് ഇപ്പോൾ അവിടെ എത്തുമെന്നും അറിയിച്ചു. അയാൾ ഫോൺ കട്ട് ചെയ്തതോടെ വിഴിഞ്ഞം പൊലീസിൽ വിളിച്ചറിയിച്ചു. സി.ഐ പ്രതീഷിന്റെ നേതൃത്വത്തിൽ വീട് കണ്ടെത്തി എത്തുമ്പോഴേക്കും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെൽഡിംഗ് ജോലിക്കാരനാണ് അമൽജിത്ത്. എറണാകുളത്തും തൊടുപുഴയിലുമായി രണ്ടു ഭാര്യമാരുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇരുവരെയും വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുണ്ട്. ആദ്യഭാര്യ ഹരിത ഹോം നഴ്സായി എറണാകുളത്ത് ജോലി ചെയ്തിരുന്നപ്പോഴാണ് തൊടുപുഴ സ്വദേശിയായജോസ്നി എന്ന യുവതിയുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും.
അതേസമയം, തൊടുപുഴയിൽ വച്ച് ജോസ്നിയുടെ ആദ്യ ഭർത്താവിനെ അമൽ ജിത്ത് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നുവെന്നും അതിന് തൊടുപുഴയിൽ കേസെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതനായാകാം കൺട്രോൾ റൂമിൽ വിളിച്ചതെന്നും പൊലീസ് പറയുന്നു. വിഴിഞ്ഞം പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |