കൊച്ചി: കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ ദുരത്ത് എംഎസ്‌സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എംഎസ്‌സി കപ്പൽ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
കപ്പലിനെതിരെ കേസ് വേണ്ടെന്ന തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി. കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദമാണ് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചത്. എന്നാൽ കേരള തീരത്തിന് സമീപം മറ്റൊരു കപ്പലപകടം കൂടി നടന്നതോടെ ആ സംഭവത്തിൽ സ്വാഭാവികമായ നിയമനടപടികളിലേക്ക് കടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ കപ്പലപകടത്തിൽ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസെടുത്തതെന്നാണ് വിവരം. ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി ശ്യാം ജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അതേസമയം, തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ (22.224കിലോമീറ്റർ) വരെയാണ് സംസ്ഥാനത്തിന്റെ അധികാര പരിധി. അതിനാൽ കേസെടുത്താൽ നിലനിൽക്കില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എൽസ 3 കപ്പൽ മുങ്ങിയത് 14.6 നോട്ടിക്കൽ മൈലും (27.04കി.മി), വാൻഹായ് 503 കപ്പൽ തീപിടിച്ചത് 83 നോട്ടിക്കൽ മൈലും (153.716കി.മി) അകലെയാണ്. അതുകൊണ്ട് കേസില്ലാതെ കപ്പൽ, ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ് സർക്കാർ അറിയിച്ചത്.
കപ്പലപകടമുണ്ടായാൽ പരിസ്ഥിതിക്കും കടൽ ആവാസ വ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും കടലോരവാസികൾക്കുമുണ്ടാവുന്ന നാശനഷ്ടം കൂടി ഉൾപ്പെടുത്തിയുള്ളതാണ് കപ്പലുകളുടെ ഇൻഷ്വറൻസ്. നാശനഷ്ടങ്ങൾ തെളിവു സഹിതം അന്താരാഷ്ട്ര ഇൻഷ്വറൻസ് ഏജൻസിയെ ബോദ്ധ്യപ്പെടുത്തണം. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും,നിയമശാസ്ത്ര പരിസ്ഥിതി റവന്യൂ കൃഷി സെക്രട്ടറിമാരുൾപ്പെട്ട സമിതികളെ നിയോഗിച്ചത് ഇതിനാണ്.
എൽസ 3 കപ്പൽ മുങ്ങിയതു കാരണമുള്ള നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കപ്പൽ കമ്പനിയായ എംഎസ്‌സി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രിമിനൽ കേസെടുത്താൽ നടപടിക്രമങ്ങൾ പൂർത്തിയാവണമെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാരം വൈകിപ്പിക്കാൻ ഇൻഷ്വറൻസ് കമ്പനിക്കാവും. കൊച്ചിയിൽ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടി വച്ച സംഭവത്തിൽ 10 കോടി രൂപ നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |