കൊച്ചി: തൃശൂർ പൂരത്തിനിടയിലെ പൊലീസ് നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടുള്ളതാണ് ഹർജി. ഹർജി മേയ് 22ന് പരിഗണിക്കാൻ മാറ്റി.
വിശ്വാസികളെ പൊലീസ് മർദ്ദിച്ചെന്നും തടഞ്ഞെന്നും ആചാരപരമായ ചടങ്ങുകൾക്ക് തടസം നിന്നെന്നും ഹർജിക്കാരൻ പറയുന്നു. ഇക്കാര്യങ്ങളിലടക്കം കോടതിയുടെ പരിശോധന വേണമെന്നാണ് ആവശ്യം. പൂരദിനത്തിലെ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പൂരം നടത്തിപ്പുകാർ
സഹകരിച്ചില്ലെന്ന്
അമിക്കസ് ക്യൂറി
കൊച്ചി: തൃശൂർ പൂരത്തിന് എത്തിച്ച ആനകളുടെ പരിശോധനയ്ക്ക് ദേവസ്വം ഭാരവാഹികൾ സഹകരിച്ചില്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പാറേമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ഹൈക്കോടതിക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് അമിക്കസ് ക്യൂറി ടി.സി.സുരേഷ് മേനോൻ, അഡ്വ.കെ. സന്തോഷ് രാജയോടൊപ്പം ഏപ്രിൽ 18 ന് പരിശോധനയ്ക്ക് എത്തിയത്. പാപ്പാൻമാർ സ്ഥലത്തുനിന്ന് മാറിക്കളഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടറെയും കണ്ടില്ല. തുടരുന്നത് സുരക്ഷിതമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ആനകളെ പരിശോധിക്കാതെ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു
സ്പെക്ട്രം വിതരണം; ഭേദഗതി
ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡൽഹി : സ്പെക്ട്രം വിതരണം പൊതുലേലം മുഖേന മാത്രമാകരുതെന്നും പ്രത്യേക സാഹചര്യങ്ങളിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ അനുമതി നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ടുജി സ്പെക്ട്രം കേസിലെ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടാണ് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുവിഭവമായ സ്പെക്ട്രം വിതരണം ചെയ്യുന്നത് പൊതുലേലത്തിലൂടെയാകണമെന്ന് 2012ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സ്പെക്ട്രം നൽകുന്ന രീതിയും റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |