തിരുവനന്തപുരം: പി.എസ്.സിയുടെ പത്താം തലം പ്രാഥമിക പൊതുപരീക്ഷയുടെ ആദ്യ പരീക്ഷ ഞായറാഴ്ച നടക്കും. ആറ് ഘട്ടങ്ങളിലായുള്ള പരീക്ഷ ഈ മാസം 15, 28, ജൂൺ 11, 19, ജൂലായ് 2, 16 തീയതികളിലാണ്. ഓരോ പരീക്ഷയിലും ശരാശരി 2.11 ലക്ഷം ഉദ്യോഗാർത്ഥികൾ പങ്കെടുക്കും. ആകെ 12,69,695 പേർ പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകി, ആകെ 76 കാറ്റഗറികളിൽ 175 തസ്തികകളാണുള്ളത്.
ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഒ.എം.ആർ മാതൃകയിലാണ്. കഴിഞ്ഞ ഫെബ്രുവരി മുതൽ അധികമായി അനുവദിച്ച 15 മിനിറ്റ് ഈ പരീക്ഷകൾക്കില്ല. നൂറു ചോദ്യങ്ങളാണ് ഉണ്ടാകുക. തിരഞ്ഞെടുത്ത പ്രാദേശിക ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാകും. ആറുഘട്ടങ്ങളിലായി നടക്കുന്ന പൊതു പ്രാഥമിക പരീക്ഷ വിജയിക്കുന്നവരുടെ അർഹത പട്ടിക തയ്യാറാക്കും. ഓരോ കാറ്റഗറിക്കും വ്യത്യസ്ത കട്ട്ഓഫ് മാർക്കാണ്. ഈ ലിസ്റ്റിലുള്ളവർക്ക് മുഖ്യപരീക്ഷ നടത്തി ഓരോ തസ്‌തികയുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പരീക്ഷ കണക്കിലെടുത്ത് കെ.എസ്. ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ ബസ് സർവീസുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |