പാലക്കാട്: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ അനുദിനം രാജ്യത്തെ ജനതയെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. പട്ടാമ്പി കൊപ്പത്ത് ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി മെച്ചപ്പെട്ട വിദ്യാഭ്യാസമോ, മികച്ച തൊഴിലോ, ചികിത്സ സൗകര്യങ്ങളോ സാധാരണക്കാരന് ലഭിക്കാത്തതാണ്. കോടിക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിലില്ല. കടലാസിന്റെ വിലപോലുമില്ലാത്ത സർട്ടിഫിക്കറ്റുകൾ വീട്ടിലെ പട്ടിണിമാറ്റാൻ കഴിയാത്ത ഈ സാമൂഹ്യാവസ്ഥ അംഗീകരിക്കാനാവില്ല.
വിലക്കയറ്റം നാടിനെ രൂക്ഷമായി ബാധിച്ചു. വിരലിൽ എണ്ണാവുന്നവരുടെ മാത്രം താത്പര്യങ്ങളാണ് കേന്ദ്രസർക്കാർ സംരക്ഷിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താത്‌പര്യമുള്ളവർ. അവരുടെ പ്രശ്നങ്ങളിൽ മാത്രമാണ് സർക്കാരിന്റെ ആകുലതകളെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ ജയറാം രമേശ്, രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ, രമ്യാഹരിദാസ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, വി.ടി. ബൽറാം തുടങ്ങിയവർ പങ്കെടുത്തു.
ജോഡോ യാത്ര
ജനകീയ മഹാനദി
ഭാരത് ജോഡോ യാത്ര ഒരു ജനകീയ മഹാനദിയാണ്. അത് വിവിധ സംസ്ഥാനങ്ങളിലൂടെ രാജ്യത്താകെ ഒഴുകും. നാനാ മതത്തിലുള്ള, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ ഈ യാത്രയിലുണ്ട്. ആരെങ്കിലും തളർന്നു വീണാൽ കൈ പിടിക്കുമ്പോൾ ജാതിയോ മതമോ ചോദിക്കാറില്ല. ഈ മഹാനദിക്കൊപ്പം നടക്കാനാണ് താൻ താത്പര്യപ്പെടുന്നത്. ഈ നദിയെ വിഭജിക്കാനാണ് ആർ.എസ്.എസ് ശ്രമം. വിഭജിച്ച് പരസ്പരം വഴക്കടിച്ച് നശിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗുരുവചനങ്ങൾ
ഇന്ത്യയുടെ യശസുയർത്തുന്നത്
ജനതയെ കൊല്ലാനല്ല ശ്രീനാരായണഗുരു നമ്മേ പഠിപ്പിച്ചത്. ഈ രാജ്യത്തെ വിഭജിക്കാനും ജനങ്ങളിൽ വിദ്വേഷം വളർത്താനും ഗുരുദേവൻ നമ്മെ പഠിപ്പിച്ചിട്ടില്ല. പകരം ലോകത്തെ സകല ജീവജാലങ്ങളെയും ആദരവോടെ കാണാനും സ്നേഹിക്കാനുമാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചതും പ്രാപ്തരാക്കിയതും. ഈ മൂല്യങ്ങളാണ് കേരളത്തെയും ഭാരതത്തെയും മഹത്വവത്കരിക്കുന്നത്. അതിനെ തകർക്കുന്ന പ്രവർത്തനമാണ് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ രാജ്യത്താകെ നടക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും വിദ്വേഷം കുത്തിവയ്‌ക്കുകയും ചെയ്യുന്നവരെ നവീന ഇന്ത്യയ്‌ക്ക് അംഗീകരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |