മുംബയ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനപിന്തുണ ലഭിക്കാന്‍ പ്രയാസമുള്ളതിനാല്‍ വയനാട്ടില്‍ നിന്നും രാഹുല്‍ ഓടിപ്പോകും. 2019-ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിപ്പോയെന്നും അതുപോലെ വയനാട്ടില്‍ നിന്നും ഓടുമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രണ്ടാം തവണയും വയനാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. 2019ല്‍ വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടപ്പോള്‍ അന്ന് വയനാട്ടില്‍ നിന്ന് വിജയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത നേതാവ് ആരായിരിക്കുമെന്ന് ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളോട് മോദി ചോദിച്ചു.
ഇന്ത്യയിലെ ജനങ്ങളോട് തങ്ങളുടെ നേതാവ് ആരായിരിക്കുമെന്ന് ഇന്ത്യാ മുന്നണിക്ക് പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് എന്തും അവകാശപ്പെടാം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് വലിയ പദ്ധതികളുണ്ടെന്ന് പറയുമ്പോള്‍ ആരും പേടിക്കേണ്ടതില്ലെന്നും ആരെയും ഭയപ്പെടുത്തുന്നതിനോ ഓടിക്കുന്നതിനോ വേണ്ടിയല്ല, രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് താന്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |