തിരുവനന്തപുരം: കേരളത്തിന്റെയും കർണാടകത്തിന്റെയും ആകാശങ്ങളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതുവരെ യെല്ലോ അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും. മേയ് 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
വരും ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രാത്രി 10.30 മുതൽ അർദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാദ്ധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ ശക്തമായ മഴ പെയ്താൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ കോഴിക്കോട് പയ്യാനക്കൽ, ആലപ്പുഴയിലെ ആറാട്ടുപുഴ എന്നിവിടങ്ങളിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി. വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |