തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടുന്നതിനുള്ള അടിയന്തര പ്രവൃത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലസേചന വകുപ്പിലെ 24 എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് 20 ലക്ഷം രൂപ വീതം ആകെ 4.8 കോടിയും കടലാക്രമണവും തീരശോഷണവും രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കായി 20 ലക്ഷം രൂപ വീതം 1.80 കോടിയുമാണ് അനുവദിച്ചത്. കടലാക്രമണപ്രതിരോധ-സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് അനുമതി.
ജില്ലകളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ്, മൺസൂൺ തയ്യാറെടുപ്പുകൾക്കായി മറ്റു ഫണ്ടുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ ഫണ്ട് വിനിയോഗിക്കാം. തീരപ്രദേശങ്ങളിൽ അടിയന്തര പ്രവൃത്തികൾക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നും കർശന നിർദ്ദേശമുണ്ട്. പ്രവൃത്തികളുടെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കണം. ഷോർട്ട് ടെൻഡറിംഗിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ കരാർ നൽകാൻ എക്‌സിക്യുട്ടീവ് എൻജിനിയർമാർക്ക് അധികാരമുണ്ടാകും. മൺസൂൺ തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് അടങ്ങുന്ന സ്റ്റേറ്റ്‌മെന്റ് ചീഫ് എൻജിനിയർക്ക് സമർപ്പിക്കണം. ഫണ്ട് വകമാറ്റി ചെലവഴിച്ചാൽ നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |