തിരുവനന്തപുരം: സ്വകാര്യഭൂമിയിലേതുൾപ്പെടെ അപകടകരമായ നിലയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണമെന്ന് മന്ത്രി കെ. രാജൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. തദ്ദേശസ്ഥാപന തലത്തിൽ ഒരു വാർഡിൽ ഒരു ക്യാമ്പാക്കാനുതകുന്ന കെട്ടിടം കണ്ടുവയ്ക്കണമെന്നും മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യാൻ ചേർന്ന കളക്ടർമാരുടെയും തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
ക്യാമ്പുകളാക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ടോയ്ലെറ്റുകൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണം. അത്യാഹിതമുണ്ടായാലുടൻ കൺട്രോൾ റൂമുകളിൽ വിവരമെത്തിക്കണം. അടിയന്തരാവശ്യങ്ങൾക്കുള്ള തുക ജില്ലാ കളക്ടർമാരുടെ അക്കൗണ്ടിലേക്ക് നല്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം വില്ലേജ് ഓഫീസർമാർക്ക് ചെലവാകുന്ന തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വില്ലേജുതല ജനകീയസമിതിയുടെ പ്രത്യേക യോഗങ്ങൾ ചേരും.
ദുരന്ത സാഹചര്യത്തിൽ ആവശ്യമായ വാഹനങ്ങൾ, ക്രെയിനുകൾ, ആംബുലൻസുകൾ മുതലായ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കി മൊബൈൽ നമ്പറുൾപ്പെടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കാനും നിർദ്ദേശം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |