മല്ലപ്പള്ളി: റാന്നിയിൽ നിന്ന് തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ വി.എം.ചാണ്ടി (ബിജു 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
കനത്തമഴയിൽ തോട്ടിൽ ജലനിരപ്പുയർന്നത് അപകടത്തിന്റെ ആക്കം കൂട്ടി. തോട്ടിൽ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഏഴേമുക്കാലിന് പുറമറ്റം കല്ലുപാലത്തായിരുന്നു അപകടം. പരുമല ഗ്രിഗോറിയോസ് കോളേജിൽ ബി.ബി.എയ്ക്ക് പഠിക്കുന്ന ബ്ലെസിയെ കോളേജിലെത്തിക്കാൻ കുമ്പനാട്ടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഇവർ.
നാട്ടുകാർ ഒാടിക്കൂടിയെങ്കിലും തോട്ടിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറോളം പരിശ്രമിച്ചാണ് കാർ കരയ്ക്കടുപ്പിച്ചത്. കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്തപ്പോഴേക്കും ചാണ്ടിയും ഫെബയും മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ബ്ളെസി മരിച്ചത്.
ഷാന്റിയാണ് ചാണ്ടിയുടെ ഭാര്യ. മാവേലിക്കര ടിജൂസ് അക്കാഡമിയിലെ വിദ്യാർത്ഥിയാണ് ഫെബ.റാന്നി പൂവൻമല ചർച്ച് ഒഫ് ഗോഡ് സഭയുടെ പാസ്റ്ററായ വി.എം.ചാണ്ടി കുടുംബത്തോടൊപ്പം പത്തുവർഷമായി പത്തനംതിട്ട കുമ്പനാടാണ് താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |