രണ്ട് എ.ഡി.ജി.പിമാർക്ക് ചുമതല
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സേനയ്ക്ക് പൊലീസ് മേധാവി അനിൽകാന്ത് ജാഗ്രതാ നിർദ്ദേശം നൽകി. പൊലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ജില്ലയിലും കൺട്രോൾ റൂം തുറക്കാൻ എസ്.പിമാരോട് നിർദ്ദേശിച്ചു. എല്ലാ സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജെ.സി.ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കും. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് നിർദ്ദേശിച്ചു. എമർജൻസി റെസ്‌പോൺസ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.
അവശ്യഘട്ടങ്ങളിൽ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ ഫയർഫോഴ്സുമായി ചേർന്ന് പ്രവർത്തിക്കും. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാർപ്പിക്കുന്നതിന് പൊലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ സുരക്ഷ ഉറപ്പാക്കാൻ വനിതാ പൊലീസിനെ നിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |