തിരുവനന്തപുരം: പൊറുതികെടുത്തുന്ന ചൂടിൽ കുളിർപകരാൻ വ്യാഴാഴ്ച മുതൽ വേനൽമഴ സജീവമാകുമെന്ന് കാലാവസ്ഥ പ്രവചനം. താപനില കഴിഞ്ഞ ആഴ്ചത്തേതിൽ നിന്ന് മൂന്നു ഡിഗ്രി വരെ കുറഞ്ഞതും നേരിയ ആശ്വാസത്തിന് വകനൽകുന്നു.
തെലുങ്കാനയ്ക്ക് മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴി കർണാടകത്തിലേക്ക് നീങ്ങുന്നത്തോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. നാലു ദിവസം കഴിഞ്ഞ് മഴ ശക്തി കുറഞ്ഞ് സാധാരണ രീതിയിലാകും. 64.5 മില്ലീമീറ്റർ മുതൽ 115 മില്ലീ മീറ്റർ വരെ മഴ ഈ സമയത്ത് ലഭിക്കും.
മദ്ധ്യ, വടക്കൻ ജില്ലകളിൽ തുടങ്ങുന്ന മഴ തുടർന്ന് തെക്കൻ ജില്ലകളിലും വ്യാപകമാവും. എറണാകുളം ജില്ലയിൽ ബുധനാഴ്ചയും വയനാട്ടിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
താപനില 41.8 ഡിഗ്രി വരെ പോയ പാലക്കാട് കഴിഞ്ഞ ദിവസം 38 രേഖപ്പെടുത്തി.40 വരെ എത്തിയ തൃശൂരിൽ 36.6 ആയി താഴ്ന്നു.മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്.
ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ 39 ഡിഗ്രി അനുഭവപ്പെടാം. കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി ആയിരിക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിയുമായിരിക്കും. കനത്ത ചൂടിന് കാരണമായ എൽനിനോ പ്രതിഭാസം മേയ് പകുതിയോടെ മാറുമെന്നാണ് സൂചന.
കള്ളക്കടൽ ഇന്നും
ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ കാറ്റുമൂലം രൂപപ്പെടുന്ന കള്ളക്കടൽ പ്രതിഭാസം കേരള തീരത്ത് ഇന്നുകൂടി തുടരും.ഇതുമൂലം തെക്കൻ തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ രൂപപ്പെടും. ശക്തിയേറിയ കടലാക്രമണത്തിന് ഇതിടയാക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ ഇന്നും ഓറഞ്ച് അലർട്ട് തുടരും. മത്സ്യബന്ധനം പാടില്ല.
കടലാക്രമണത്തിൽ
വീടുകൾ തകർന്നു
കടലാക്രമണത്തെ തുടർന്ന് തിരുവനന്തപുരം പൂന്തുറയിൽ ഇന്നലെ മൂന്നു വീടുകൾ ഭാഗികമായി തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുങ്ങല്ലൂർ താലൂക്കിൽ എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലും കടൽ കരയിലേക്ക് കടന്നു. അഞ്ചു വീടുകളിൽ വെള്ളം കയറി. ആലപ്പുഴ,തിരുവനന്തപുരം,തൃശൂർ ജില്ലകളിലായി 50 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്.
പ്രതീക്ഷിക്കുന്ന മഴ 359 മി. മീറ്റർ
ഈ വേനൽകാലത്ത് പ്രതീക്ഷിക്കുന്ന ആകെ മഴ 359 മില്ലീ മീറ്ററാണ്. ഇതു വരെ 58.7മില്ലീ മിറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂ.മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ളതാണിത്. 162.6 മില്ലീ മീറ്ററാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. 64% കുറവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |