ആലപ്പുഴ: ക്ഷേത്രദർശനം കഴിഞ്ഞ് രാവിലെ ഏഴു മണിയോടെ വീട്ടിലെത്തിയ വിനോദിനിക്ക് കാണാൻ കഴിഞ്ഞത് അക്രമികളുടെ വാൾ മുനയിൽ ചോരയൊലിച്ചു നിൽക്കുന്ന മകൻ അഡ്വ. രൺജിത്ത് ശ്രീനിവാസനെയാണ്. നിലവിളിച്ചുകൊണ്ട് തടയാൻ മുതിർന്ന അമ്മയുടെ കഴുത്തിലേക്ക് അക്രമികളിൽ ഒരാളുടെ വാൾ മുന അമർന്നു.
അനങ്ങാൻ കഴിയാത്തവിധം പിടിച്ചുനിറുത്തി. മകൻ വെട്ടേറ്റ് വീഴുന്നതും ചോരയൊലിച്ച് പിടഞ്ഞുമരിക്കുന്നതും കണ്ടു നിൽക്കേണ്ടിവന്നു. മറ്റൊരു വശത്ത് ഭാര്യയും ഇളയ മകളും ഇതേ അവസ്ഥയിലായിരുന്നു.
എസ്.ഡി.പി.ഐ നേതാവായ കെ.എസ്. ഷാൻ തലേദിവസം വെട്ടേറ്റ് മരിച്ച സംഭവം രൺജിത്ത് അറിഞ്ഞിരുന്നില്ല.പതിവുപോലെ ട്യൂഷന് പോകുന്ന മൂത്ത മകൾ ഭാഗ്യയ്ക്ക് ആറരയോടെ ഗേറ്റ് തുറന്നു കൊടുത്തശേഷം വീട്ടിലേക്ക് തിരിച്ചുകയറി. തൊട്ടുപിന്നാലെ ആറു ബൈക്കുകളിലെത്തിയ പന്ത്രണ്ടംഗ അക്രമിസംഘം വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി. ഈ സമയം രൺജിത്ത് ഡൈനിംഗ് ഹാളിൽ ഇരിക്കുകയായിരുന്നു. എട്ടുപേർ വീട്ടിലേക്ക് തള്ളിക്കയറി രൺജിത്തിനെ വളഞ്ഞു. തലങ്ങും വിലങ്ങും വെട്ടി. ബഹളം കേട്ട് അടുക്കളയിൽ നിന്ന് ഭാര്യ ലിഷയും ഇളയമകൾ ദൃശ്യയും ഓടിയെത്തി. തടയാനുള്ള അവരുടെ ശ്രമവും വിഫലമായി.ഈ സമയമാണ് അമ്മയും കയറിവന്നത്. നിലവിളികേട്ട് മുകളിലത്തെ നിലയിൽ നിന്ന് രൺജിത്തിന്റെ സഹോദരൻ അഭിജിത്ത് ഇറങ്ങിവരുമ്പോഴേക്കും കൃത്യം നടത്തി അക്രമകൾ കടന്നു.
വടിവാൾ കൊണ്ട് വെട്ടിയും ചുറ്റികകൊണ്ട് അടിച്ചും രൺജിത്തിന്റെ മുഖം വികൃതമാക്കിയെന്ന് അഭിജിത്ത് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ബൈക്കും ജനൽ ചില്ലുകളും അക്രമി സംഘം തകർത്തു.
20 തിലധികം വെട്ടുകളാണ് രൺജിത്തിന് ഏറ്റത്. തലയ്ക്കേറ്റ മൂന്നു മുറിവുകൾ അതിമാരകമാണ്. കണ്ണിനേറ്റ മുറിവും മരണത്തിൽ കലാശിച്ചതായാണ് പൊലീസിന്റെഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |