ന്യൂഡൽഹി: കർത്തവ്യപഥിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളം 'സ്ത്രീശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം" എന്ന പ്രമേയത്തെ ആസ്‌പദമാക്കി ഫ്ളോട്ട് അവതരിപ്പിക്കും. വനിതകൾ മാത്രമുള്ള ഫ്ളോട്ടിൽ 24 പേർ കളരിപ്പയറ്റ്, ശിങ്കാരിമേളം, ഗോത്രനൃത്തം എന്നിവ അവതരിപ്പിക്കും. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പാലക്കാട് അട്ടപ്പാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗോത്രകലാമണ്ഡലത്തിലെ എട്ട് കലാകാരികൾ ടാബ്ലോയ്ക്ക് നൃത്തം അവതരിപ്പിക്കും.
അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള ശോഭ.ബി, ശകുന്തള.യു.കെ, റാണി.ബി, പുഷ്പ.കെ, സരോജിനി, രേഖ.എൽ,വിജയ, ഗൗരി.എൽ എന്നിവരാണ് ഇരുള ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ഉത്സവ-ഉല്ലാസവേളകളിലും കൃഷി തുടങ്ങുമ്പോഴും വിളവെടുക്കുമ്പോഴും അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് പഴനിസ്വാമി.എസ് ആണ്.
തനത് ആയോധനകലയായ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി.എൻ.ശുഭയും മകൾ എം.എസ്.ദിവ്യശ്രീയുമാണ്. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ വനിതാശിങ്കാരിമേള സംഘത്തിലെ സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ, വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ എന്നിവർ ശിങ്കാരിമേളം അവതരിപ്പിക്കും. ഡിസൈനർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ബിഭൂതി അഡ്വർടൈസിംഗാണ് ഫ്ലോട്ടൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |