നാണയമെണ്ണൽ പുറത്തേക്ക് മാറ്റി പമ്പയിലെയും നിലയ്ക്കലെയും കാണിക്കവഞ്ചികൾ തുറന്നില്ല
ശബരിമല: നാണയമെണ്ണുന്ന ഭണ്ഡാരപ്പുരകളിൽ നാണയം നിറഞ്ഞതോടെ നാണയമെണ്ണൽ പുറത്തേക്ക് മാറ്റി. വടക്കേനടയിലെ അതീവ സുരക്ഷയുള്ള വലിയ ഹാളാണ് ഭണ്ഡാരപ്പുര. മലപോലെയാണ് ഇവിടെ നാണയങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ജീവനക്കാർക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ
ഇന്നലെ താഴെതിരുമുറ്റത്തുളള വഞ്ചികളിലെ നാണയങ്ങൾ പൊട്ടിച്ച് അവിടെവച്ചുതന്നെ എണ്ണി. വാവർ നടയ്ക്കുമുന്നിൽ കയറുകൊണ്ടു വേർതിരിച്ച ഭാഗത്ത് ടാർപോളിൻ ഷീറ്റ് വിരിച്ച് അതിൽ നാണയങ്ങളിട്ടാണ് എണ്ണുന്നത്. നാളെ നട അടച്ചാലും നാണയങ്ങൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കുമെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ഭണ്ഡാരത്തിനു പുറമെ അന്നദാന മണ്ഡപത്തിലും നാണയമെണ്ണൽ ആരംഭിച്ചിരുന്നു.
പമ്പയിലെയും നിലയ്ക്കലെയും കാണിക്കവഞ്ചികൾ പൊട്ടിക്കാനുണ്ട്. ഏകദേശം ഏഴുകോടിയിലധികം നാണയങ്ങൾ എണ്ണാനുണ്ടെന്നാണ് അനുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ഇത്തവണ ലഭിച്ചത്. 318 കോടിയുടെ വരുമാനം ലഭിച്ചതായാണ് ദേവസ്വം ബോർഡിന്റെ കണക്ക്. പണം മുഴുവനായി എണ്ണിത്തീരുമ്പോൾ 330 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
ശബരിമല കാണിക്ക എണ്ണൽ:
ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി: മണ്ഡല മകര വിളക്കു കാലത്ത് ലഭിച്ച കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണറോടും ദേവസ്വം വിജിലൻസ് വിഭാഗത്തോടും ഹൈക്കോടതി റിപ്പോർട്ടു തേടി. കാണിക്ക എണ്ണുന്നതിൽ വീഴ്ചയുണ്ടോയെന്ന് അറിയിക്കാനാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിജിലൻസ് വിഭാഗത്തിനു നൽകിയ നിർദ്ദേശം. നോട്ടുകളും നാണയങ്ങളും എണ്ണുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയാണ് സ്പെഷ്യൽ കമ്മിഷണർ അറിയിക്കേണ്ടത്.
കാണിക്കയായി ലഭിച്ച നോട്ടുകൾ യഥാസമയം എണ്ണി മാറ്റാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ നശിച്ച വാർത്ത ജനുവരി 17 നു കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്.
ഇരുമുടിക്കെട്ട് ഒരുക്കുമ്പോൾ വെറ്റിലയ്ക്കും അടയ്ക്കയ്ക്കുമൊപ്പം നോട്ടോ നാണയമോ രണ്ടും ചേർത്തോ ഒരു തുണിയിൽ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. ഇതു സോപാനത്തും സന്നിധാനത്തുമുള്ള വിവിധ ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. ഇവ കെട്ടുകളഴിച്ച് യഥാസമയം എണ്ണി തിട്ടപ്പെടുത്തി മാറ്റാത്തതിനാൽ നോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു നഷ്ടമുണ്ടായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കാണിക്കപ്പണവും ഭക്തർ കവറുകളിലാക്കി സമർപ്പിച്ച നോട്ടുകളും പുറത്തെടുത്ത് എണ്ണി മാറ്റാത്തതിനാൽ അവ നശിച്ചെന്ന വാർത്ത ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. വിശദീകരണത്തിന് ദേവസ്വം ബോർഡ് സമയം തേടിയതിനെത്തുടർന്ന് ഹർജി ഇന്നു (വ്യാഴം)പരിഗണിക്കാൻ മാറ്റി.
ഇത്തവണ വൻതോതിൽ കാണിക്ക ലഭിച്ചതായി ശബരിമല സ്പെഷ്യൽ കമ്മിഷണർ നേരത്തെ റിപ്പോർട്ടു നൽകിയിരുന്നു. ശബരിമല നട ജനുവരി 20 ന് അടയ്ക്കും. അപ്പോഴും കാണിക്ക എണ്ണിത്തീരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലപരിമിതി കണക്കിലെടുത്ത് അന്നദാന മണ്ഡപത്തിലും നാണയങ്ങൾ എണ്ണുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |