
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റി അടക്കമുള്ള പ്രതികൾ മാറ്റിയോ എന്ന കാര്യത്തിൽ എസ്ഐടിയോട് വ്യക്തത തേടിയിട്ടുണ്ട്. വിഎസ്എസ്‌സിയിലെ ഉദ്യോഗസ്ഥരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുള്ളതിനാൽ വിശദമായ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവരെ ചോദ്യം ചെയ്‌തതിന്റെ വിശദാംശങ്ങൾ ഉൾപ്പടെ ഇതുവരെയുള്ള കണ്ടെത്തലുകൾ കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്. പ്രത്യേകസംഘത്തിന്റെ അന്വേഷണം തൃപ്‌തികരമാണെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഉണ്ണികൃഷ്‌ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒന്നിച്ച് നിൽക്കുന്ന പുതിയ ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. രാഷ്ട്രീയ ബന്ധങ്ങൾ സ്വർണകൊള്ളയ്‌ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകംപള്ളിക്ക് പോറ്റിയുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തണം. ഇതു കൂടി ഉൾപ്പെടുത്തിയാകും കുറ്റപത്രം നൽകുക. ശബരിമലയിലെ സ്‌പോൺസർ എന്ന പരിചയം മാത്രമേ പോറ്റിയുമായുള്ളൂ എന്നാണ് നേരത്തേ ചോദ്യം ചെയ്തപ്പോൾ കടകംപള്ളി മൊഴി കൊടുത്തത്. ഒരിക്കൽ മാത്രമേ പോറ്റിയുടെ വസതിയിൽ പോയിട്ടുള്ളൂവെന്നും പറഞ്ഞിരുന്നു. നിരവധി തവണ കടകംപള്ളിയെ പോറ്റിയുടെ പുളിമാത്തുള്ള വസതിയിൽ കണ്ടിരുന്നതായി അയൽവാസിയായ വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്. അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം. പോറ്റിയുടെ അമ്മാവന്റെ മകൾ പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. കടകംപള്ളി വീട്ടിൽവന്ന സമയത്ത് കുട്ടിക്കു സമ്മാനം നൽകുന്ന ദൃശ്യമാണ്. പോറ്റിയുടെ വീടുതന്നെയാണെന്ന് വ്യക്തമാണ്. ഒരു കുട്ടിക്ക് മൊമന്റോ നൽകുന്ന ചിത്രമാണെന്നും എവിടെവച്ചാണ് സമ്മാനം നൽകിയതെന്ന് കുട്ടിയോട് ചോദിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |