തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പുനർവിന്യസിക്കാൻ തീരുമാനമായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. സാക്ഷരതാ മിഷൻ തദ്ദേശ വകുപ്പിന് കീഴിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സാക്ഷരതാ മിഷൻ നടത്തുന്ന പരീക്ഷകൾ അടക്കമുള്ള അക്കാഡമിക് പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തന്നെ തുടർന്നും നടത്തും. സാക്ഷരതാ മിഷന് ധനവകുപ്പ് കൂടുതൽ ധനസഹായം അനുവദിക്കും. ഈ തീരുമാനങ്ങൾ മുൻനിറുത്തി സാക്ഷരതാ പ്രേരക്മാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രിമാർ അഭ്യർത്ഥിച്ചു. സമരത്തിന്റെ 82-ാം ദിനത്തിൽ പ്രേരക്മാരിൽ ഒരാളായ കാെല്ലം പത്തനാപുരം സ്വദേശി ഇ.എസ്. ബിജുമോൻ ആത്മഹത്യ ചെയ്തിരുന്നു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിനിധികളായ സി.പി. നാരായണൻ, എ.എ. സന്തോഷ് എന്നിവരുമായി മന്ത്രിമാർ ചർച്ച നടത്തി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ എ.ജി. ഒലീനയും ചർച്ചയിൽ പങ്കെടുത്തു.
തദ്ദേശ വകുപ്പിലേക്കുള്ള പുനർവിന്യാസ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 108 ദിവസമായി സാക്ഷരതാ പ്രേരക് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുകയാണ്. ശമ്പളത്തുക തദ്ദേശവകുപ്പ് സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്ന് ധനവകുപ്പിന്റെ നിർദ്ദേശം വന്നതോടെ 1697ജീവനക്കാർ ശമ്പളമില്ലാതെ പെരുവഴിയിലാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |