തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതിപത്രം കേന്ദ്രസർക്കാർ കഴിഞ്ഞദിവസം കൈമാറി. അടുത്തമാസം ശമ്പളവും പെൻഷനും നൽകുന്നതിനുള്ള പ്രതിസന്ധി ഇതോടെ നീങ്ങി. പലതവണ കത്തയച്ചിട്ടും കേന്ദ്രസർക്കാർ പ്രതികരിക്കാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ധനവകുപ്പ് സെക്രട്ടറി ഡൽഹിയിൽ നേരിട്ടെത്തിയാണ് കാര്യങ്ങൾ ശരിയാക്കിയത്. മറ്റന്നാൾ 3500 കോടി വായ്പയെടുക്കും. ശമ്പളത്തുകയുടെ കുറവ് നികത്താനാണിത്. 6500കോടിയെങ്കിലും എടുക്കാനാണ് ആലോചിക്കുന്നത്. ശേഷിച്ച തുക വരുംദിവസങ്ങളിൽ എടുക്കുന്നതോടെ സാമൂഹ്യസുരക്ഷാപെൻഷന്റെ ആറുമാസത്തെ കുടിശികയിൽ ഒരെണ്ണം കൂടി നൽകിയേക്കും.
മൊത്തം 21,253 കോടിരൂപയുടെ വായ്പാനുമതിയാണ് കിട്ടിയത്. ഇതിൽ 3000 കോടി കഴിഞ്ഞ മാസം താത്‌കാലിക അനുമതിയിൽ എടുത്തിരുന്നു. മറ്റന്നാൾ 3500കോടികൂടി എടുക്കും. 14,753കോടിയാണിനി അവശേഷിക്കുക.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനംവരെ വായ്പയെടുക്കാമെന്ന വ്യവസ്ഥയുനസരിച്ച് കേരളത്തിന് 44,528കോടി വായ്പയ്ക്ക് അർഹതയുണ്ട്.അതിൽ കിഫ്ബി എടുത്ത അധികവായ്പയുടെ പേരിൽ 4000കോടിയോളവും സാമൂഹ്യസുരക്ഷാ കമ്പനിയുടെ വായ്പയുടെയും ട്രഷറി നിക്ഷേപത്തിന്റെയും പേരിൽ 5000കോടി വീതവും കുറച്ചിട്ടുണ്ടാകാമെന്നാണ് അറിയുന്നത്. ഇതിന്റെ കണക്കുകളും വിശദീകരണങ്ങളും ബോദ്ധ്യപ്പെടുത്തി കൂടുതൽ വായ്പാലഭ്യതയ്ക്ക് അനുമതി നേടിയെടുക്കാനാണ് സംസ്ഥാനം ഇനി ശ്രമിക്കുക. ഇതിനായി വായ്പാനുമതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |