തിരുവനന്തപുരം: എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ തസ്തിക മാറ്റം മുഖേനയുള്ള (ബൈ ട്രാൻസ്ഫർ) നിയമനത്തിന് സർക്കാർ നോമിനി ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കോടതി നിർദ്ദേശത്തെ തുടർന്നാണിത്.
ഹൈസ്കൂളിൽ നിന്ന് ഹയർ സെക്കൻഡറിയിലേക്കും ഹയർ സെക്കൻഡറി ജൂനിയറിൽ നിന്ന് സീനിയറിലേക്കും പ്രൊമോഷനു വേണ്ടിയാണ് തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾ. ഇതിന് ഇനി അഭിമുഖ പരീക്ഷയോ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയോ ആവശ്യമില്ല. എയ്ഡഡ് സ്‌കൂളിൽ അദ്ധ്യാപക നിയമനം നടത്തുന്നത് സ്‌കൂൾ മാനേജരോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ചെയർമാനായും, സ്‌കൂൾ പ്രിൻസിപ്പലും, ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത സർക്കാർ പ്രതിനിധിയും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ്.
എന്നാൽ, സീനിയോറിട്ടിയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നടപ്പാകുന്ന തസ്തികമാറ്റ നിയമനത്തിന് ഇത്തരമൊരു കമ്മിറ്റിയുടെ അംഗീകാരം വേണ്ടെന്ന് ഉത്തരവിൽ പറയുന്നു. എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ, എച്ച്.എസ്.എസ്.ടി ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് ഇതോടെ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകൾ നിർബന്ധമാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |