തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് സെക്രട്ടേറിയറ്റിൽ പാളിയ ഫയൽ തീർപ്പാക്കൽ യജ്ഞം അടുത്ത വർഷം വീണ്ടും നടത്തിയേക്കും. കഴിഞ്ഞവർഷം കൊവിഡിനെത്തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാൽ ഫയലുകൾ കൂടി. ഇതു സംബന്ധിച്ച നിയമസഭയിലെ ചോദ്യത്തിന്, അദാലത്തുകൾ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ഫയൽ തീർപ്പാക്കൽ ചർച്ച ചെയ്തു.
2019 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഉദ്ദേശിച്ച ഫലമുണ്ടായില്ല. 1.98 ലക്ഷം ഫയലുകൾ കെട്ടിക്കിടന്നതിൽ തീർപ്പാക്കിയത് 68,000 എണ്ണം മാത്രം. സെക്രട്ടേറിയറ്റിൽ 44 വകുപ്പുകളുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. പ്രതിമാസം ശരാശരി 20,000 പുതിയ ഫയലുകളുണ്ടാകാറുണ്ട്. യജ്ഞത്തിനു മുമ്പ് മാസത്തിൽ 17,000 ഫയലുകൾ തീർപ്പാക്കിയിരുന്നു. യജ്ഞം നടപ്പാക്കിയപ്പോൾ 22,700 ഫയലുകളായി വർദ്ധിച്ചു. സെക്രട്ടേറിയറ്റിൽ മൂന്ന് മാസത്തിലൊരിക്കൽ ഫയൽ അദാലത്തുണ്ട്. അടിയന്തര പ്രാധാന്യമുള്ള ഫയലുകൾക്ക് മുൻഗണന നൽകും.
2019ൽ
1.98 ലക്ഷം ഫയൽ
തീർപ്പായത് 68,000
പ്രധാന ഫയലുകൾ
18% ഫയലുകളും കോടതി വ്യവഹാരങ്ങളിൽപ്പെട്ടത്
41% വസ്തു തർക്കം, കെട്ടിടനിർമ്മാണത്തർക്കം തുടങ്ങിയ അപേക്ഷയും അപ്പീലും
13% നിയമസഭാസമിതികൾക്കുള്ള റിപ്പോർട്ടും തുടർനടപടികളുമായി ബന്ധപ്പെട്ടത്
20% സർക്കാർ ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ
8% ഫയലുകൾ മുഖ്യമന്ത്രിയുടെയോ, മന്ത്രിയുടേയോ അംഗീകാരത്തോടെ നടപ്പാക്കേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |