ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശത്തിനായി ഇന്ന് ബ്രൂണെയിലെത്തും. സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് മോദി ബ്രൂണെ സന്ദർശിക്കുന്നത്. ഇന്ത്യയും ബ്രൂണെയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നതും ഇതാദ്യമാണ്.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനാണ് സന്ദർശനത്തിൽ ലക്ഷ്യമിടുന്നത്. ബ്രൂണെയിൽ ഏകദേശം 14,000 ഇന്ത്യക്കാരാണുള്ളത്. കൂടുതലും ഡോക്ടർമാരും അദ്ധ്യാപകരുമാണ്.
തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുരാജ്യമാണ് ബ്രൂണെ എന്നറിയപ്പെടുന്ന ബ്രൂണെ ദാറുസലാം. 5,765 ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്‌തൃതി. ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനെക്കാളും കുറവ് വലിപ്പമുള്ള രാജ്യമാണ് ബ്രൂണെ. 2023ലെ കണക്കുകൾ പ്രകാരം 4,55,885 ആണ് ബ്രൂണെയിലെ ജനസംഖ്യ.
യുകെയിലെ എലിസബത്ത് രാഞ്ജിക്കുശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിക്കുന്ന രാജാവാണ് 78കാരനായ സുൽത്താൻ ബോൾകിയ. ബ്രൂണെയുടെ 29ാമത് സുൽത്താൻ ആണ് അദ്ദേഹം. 1967ലാണ് അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്. 1984ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം പ്രധാനമന്ത്രി ചുമതലയും ഏറ്റെടുത്തു.
തന്റെ അപാരമായ സമ്പത്തിന് പേരുകേട്ടയാളാണ് സുൽത്താൻ ബോൾകിയ. 1980കൾ വരെ ആഗോള സമ്പന്നരുടെ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം 1.4 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ എണ്ണ, പ്രകൃതിവാതക ശേഖരമാണ് ബ്രൂണെയെ സമ്പന്നമാക്കി മാറ്റുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിലാണ് ബ്രൂണെയുടെ സുൽത്താൻ താമസിക്കുന്നത്. ഇസ്താന നൂറുൽ ഇമാൻ എന്നാണ് കൊട്ടാരം അറിയപ്പെടുന്നത്. 1984ൽ ഏകദേശം വൻ തുക ചെലവിട്ടാണ് കൊട്ടാരം പണിതത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയാണ് കൊട്ടാരത്തിന്റെ വലിപ്പം. 22 കാരറ്റിൽ പണിത താഴികക്കുടം കൊട്ടാരത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. 1700 മുറികൾ, 257 ബാത്ത്‌റൂമുകൾ, അഞ്ച് സ്വിമ്മിംഗ് പൂളുകൾ, 200ൽ അധികം വാഹനങ്ങൾക്കുള്ള ഗാരേജ് എന്നിവയാണ് കൊട്ടാരത്തിന്റെ മറ്റ് പ്രത്യേകതകൾ.
ആഡംബര കാറുകളുടെ വൻ ശേഖരവും സുൽത്താനുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വകാര്യ വാഹനങ്ങളുള്ളത് ബ്രൂണെയുടെ സുൽത്താന്റെ പേരിലാണ്. ഏകദേശം അഞ്ച് ബില്യൺ ഡോളറാണ് ഇതിന്റെ മൂല്യം. 7000ൽ അധികം ആഡംബര കാറുകളുടെ കളക്ഷനാണ് സുൽത്താനുള്ളത്. ഇതിൽ 600 റോൽസ് റോയ്സ് കാറുകളും ഉൾപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ റോൽസ് റോയ്‌സ് കാറുകൾ സ്വന്തമായുള്ളതിന്റെ ഗിന്നസ് ലോക റെക്കാഡും അദ്ദേഹത്തിന്റെ പേരിലാണ്. ഇതിന് പുറമെ 450 ഫെറാറി കാറുകൾ, 380 ബെന്റ്‌ലീസ്, പോർഷെ, ലംബോർഗിനി, മേയ്‌ബാക്ക്, ജാഗ്വാർ, ബിഎംഡബ്ള്യു, മെക് ലാറെൻസ്, സ്വർണം പൂശിയ ബോയിംഗ് 747 പ്രൈവറ്റ് ജെറ്റ്, 200ൽ അധികം കുതിരകൾ എന്നിവയും അദ്ദേഹത്തിനുണ്ട്.
ഏകദേശം 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെന്റ്‌ലി ഡോമിനേറ്റർ എസ്‌യുവി, X88 പവർ പാക്കേജ് ഉള്ള ഹൊറൈസൺ ബ്ലൂ നിറത്തിലെ പോർഷെ 911, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് സുൽത്താൻ ബോൾകിയയുടെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ. 2007ൽ മകൾ രാജകുമാരി മജീദയുടെ വിവാഹത്തിനായി സ്വർണ്ണം പൂശിയ റോൾസ് റോയ്‌സും സുൽത്താൻ സ്വന്തമാക്കിയിരുന്നു. ആഡംബര കാറുകൾക്ക് പുറമെ സുൽത്താന്റെ സ്വന്തം മൃഗശാലയിൽ 30 ബംഗാളി കടുവകളും അപൂർവയിനം പക്ഷികളുമുണ്ട്.
ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വലിപ്പം കുറഞ്ഞ രാജ്യമായിരുന്നിട്ടും ഇന്ത്യയുടെ തന്ത്രപരമായ താൽപര്യങ്ങളിൽ ബ്രൂണെ പ്രധാന പങ്ക് വഹിക്കുന്നു. ബ്രൂണെയുടെ ഹൈഡ്രോകാർബൺ മേഖലയിൽ ഇന്ത്യ ഏകദേശം 270 മില്യൺ ഡോളർ ആണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും വിപുലമായ സഹകരണം വളർത്തുന്നു. ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് ബ്രൂണെയുടെ പിന്തുണ നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |