തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽപ്പാതയ്‌ക്കായി പതിനൊന്ന് ജില്ലകളിൽ ഏറ്റെടുക്കാനുള്ള ഭൂമിയുടെ വിവരങ്ങൾ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 955.13 ഹെക്‌ടർ ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. റെയിൽവേ ബോർഡിൽ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്‌ക്കാവും ഭൂമിയേറ്റെടുക്കൽ. ഭൂമിയേറ്റെടുക്കലിനായി എറണാകുളത്ത് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്‌ടർ ഓഫീസും 11ജില്ലകളിൽ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസും തുടങ്ങും.
ഭൂമിയേറ്റെടുക്കലിന് ആകർഷകമായ പാക്കേജ് സർക്കാർ പ്രഖ്യാപിക്കും. 9314 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്‌ടപരിഹാരം നൽകും. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്‌ക്കും ഇരട്ടി വില ലഭിക്കും. റെയിൽപാതകൾ, ദേശീയ, സംസ്ഥാന പാതകൾ, റോഡുകൾ എന്നിവ മുറിച്ചു കടക്കാൻ മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവയുണ്ടാക്കും. ഓരോ 500 മീറ്ററിലും കാൽനടക്കാർക്ക് റെയിൽപാത മുറിച്ചു കടക്കാൻ സൗകര്യമുണ്ടാക്കും.
ദേശീയപാതയ്‌ക്ക് 45മീറ്റർ വീതിയിൽ സ്ഥലമെടുക്കുമ്പോൾ അതിവേഗറെയിലിന് 15മുതൽ 25മീറ്റർ വരെ വീതി മതി. നെൽപ്പാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88 കിലോമീറ്ററിൽ ആകാശപ്പാത നിർമ്മിക്കും. കോഴിക്കോട് നഗരത്തിനടിയിൽ പാതയ്‌ക്കായി തുരങ്കം നിർമ്മിക്കും. വീടുകൾ സംരക്ഷിക്കാൻ 24 കിലോമീറ്ററിൽ കട്ട് ആൻഡ് കവർ നിർമ്മാണ രീതിയായിരിക്കും. ശക്തമായ റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
തിരൂർ മുതൽ കാസർകോട് വരെ വളവുകളില്ലാത്തതിനാൽ നിലവിലെ പാതയ്‌ക്ക് സമാന്തരമായിരിക്കും അതിവേഗപാത. തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ അലൈൻമെന്റാണ്. റെയിൽവേയ്‌ക്ക് 49%,സംസ്ഥാനത്തിന് 51% ഓഹരിയുള്ള റെയിൽവേ വികസനകോർപറേഷനാണ്(കെ.ആർ.ഡി.സി.എൽ)പദ്ധതിയുടെ നടത്തിപ്പു ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |