തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയ മുൻ ജീവനക്കാരനെതിരെ വീണ്ടും കേസ്. തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ളയ്ക്ക് (44) എതിരെയാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. 2022ലെ തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് റെയിൽവേ മുരുകേശൻപിള്ളയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
റിക്രൂട്ടർ മുരുകേശൻ എന്നറിയപ്പെടുന്ന ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശി നിധീഷ് നൽകിയ പരാതിയിലാണ് പുതിയ കേസ്. ഗ്രൂപ്പ് ഡി തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ നിധീഷിൽ നിന്ന് ഏഴുലക്ഷം രൂപ ആവശ്യപ്പെട്ടു. ആദ്യഘട്ടമായി നാലുലക്ഷം നൽകി. നിയമന ഉത്തരവ് ലഭിച്ചശേഷം ബാക്കി മൂന്നുലക്ഷം നൽകാമെന്നായിരുന്നു കരാർ. മാസങ്ങളായിട്ടും ജോലി ലഭിക്കാതെ വന്നതോടെ നിധീഷ് തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
റെയിൽവേ ജീവനക്കാരുടെ സംഘടനയുടെ നേതാവും കൊച്ചുവേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനുമായിരുന്നു ഇയാൾ. ക്ളാർക്ക്, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ നിന്ന് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് എട്ടുലക്ഷം രൂപ വരെ പലരിൽ നിന്നും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. ജോലി ലഭിക്കാത്ത ആളുകൾ റെയിൽവേയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |