ന്യൂഡൽഹി: നാവികസേനയുടെ അന്തർവാഹിനി ആധുനികവത്ക്കരണ പദ്ധതിയുടെ രഹസ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സി.ബി.ഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തും. എന്തെല്ലാം വിശദാംശങ്ങളാണ് ചോർന്നതെന്നും അത് പാക് ചാര ഏജൻസി ഐ.എസ്.ഐ അടക്കമുള്ളവർക്ക് കൈമാറിയോ എന്നുമറിയാൻ അറസ്റ്റു ചെയ്‌തവരെ ചോദ്യം ചെയ്തു വരികയാണ്.
രഹസ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേവി കമാൻഡറുടെയും രണ്ടു റിട്ടയേഡ് ഓഫീസർമാരുടെയും വിവരങ്ങൾ സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്താനാണിത്. ഡൽഹി, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു വരികയാണ്. അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ചാറ്റുകളും നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകളും അറസ്റ്റുകളുമുണ്ടാകുമെന്നാണ് സൂചന.
കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് തകർക്കുമെന്ന് വ്യാജ സന്ദേശം അയച്ചവർക്ക് മുങ്ങിക്കപ്പൽ രഹസ്യ ചോർത്തലുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പഴയ സോവിയറ്റ് യൂണിയൻ സോവിയറ്റ് നേവിക്കു വേണ്ടി രൂപകല്പന ചെയ്ത് നിർമ്മിച്ച കിലോ ക്ലാസ് അന്തർവാഹിനിയുടെ ആധുനികവത്കരണ വിവരങ്ങൾ ചോർത്തിയവർ ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തർവാഹിനി പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരിക്കാമെന്നും സി.ബി.ഐ കരുതുന്നുണ്ട്. അതിനാൽ ആറ് മുങ്ങിക്കപ്പൽ നിർമ്മിക്കാനുള്ള നിർമ്മിക്കാനുള്ള 43,000 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച വിവരങ്ങൾ അടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |