മുംബയ്: കൊവിഡ് ബാധിതരായ യാത്രക്കാരുമായി ആഡംബര കപ്പൽ മുംബയ് തീരത്തെത്തി. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കോർഡെലിയ എന്ന ക്രൂസ് ഷിപ്പ് മുംബയിലെത്തിയത്. തിങ്കളാഴ്ച ഗോവയിൽ നിന്ന് കപ്പലിനെ മുംബയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പുതുവർഷാഘോഷത്തിന്റെ ഭാഗമായാണ് കപ്പൽ ഗോവയിലേക്ക് പുറപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച യാത്രക്കാരിൽ പലരും ഗോവയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറാൻ വിസമ്മതിച്ചതോടെയാണ് കപ്പൽ മുംബയിലേക്ക് തിരിച്ചുവിട്ടത്. ഇതുവരെ 66 യാത്രക്കാർക്കാണ് കപ്പലിൽ കൊവിഡ് പോസിറ്റീവ് ആയത്. ഇതിൽ ആറ് പേർ ഗോവയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറി. ബാക്കി 60 പേരും കപ്പലിൽ മുംബെയിലേക്ക് മടങ്ങുകയായിരുന്നു. കപ്പലിലെ എല്ലാവരെയും ആർ.ടി - പി.സി.ആർ ടെസ്റ്റിന് വിധേയരാക്കിയെന്നും ഇവരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പോസിറ്റീവാകുന്നവരെ കോർഡെലിയയിൽ തന്നെ ഐസലേഷനിലാക്കുമെന്നും ഇവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് വിധേയമാക്കുമെന്നും മുംബയ് കോർപ്പറേഷൻ അറിയിച്ചു. നെഗറ്റീവാകുന്നവർ ഏഴ് ദിവസം നിർബന്ധമായി ഹോം ക്വാറന്റൈനിൽ കഴിയണം. അതേ സമയം, കപ്പലിൽ പലരും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി റിപ്പോർട്ടുണ്ട്. കപ്പലിലെ ജീവനക്കാരനിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 1,471 യാത്രക്കാരുടെയും 595 ജീവനക്കാരുടെയും ആർ.ടി - പി.സി.ആർ ടെസ്റ്റുകൾ നടത്തുകയായിരുന്നു. മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റ് ചെയ്യപ്പെട്ട കപ്പലിന്റെ ഉടമകളായ കോർഡെലിയ ക്രൂസസ് കമ്പനിയുടെ കപ്പൽ തന്നെയാണ് ഇപ്പോൾ കൊവിഡ് ഹോട്ട്‌സ്പോട്ടായി മാറിയിരിക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |