ടെൽഅവീവ്: ഇറാൻ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിക്കുന്നത്.
യുഎഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. രണ്ടു മലയാളികൾ അടക്കം 17 ഇന്ത്യക്കാർ കപ്പലിലുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ടെഹ്രാനിലും അടിയന്തര ഇടപെടൽ നേരത്തെ ആരംഭിച്ചിരുന്നു. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി വടശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാൽവെളിച്ചം സ്വദേശി പിവി ധനേഷ് എന്നിവരാണ് കപ്പലിലെ മലയാളികൾ. ആകെ കപ്പലിൽ 25 ജീവനക്കാരുണ്ട്.
പാലസ്തീനിലെ ഹമാസിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേൽ, രണ്ടാഴ്ച മുമ്പ് സിറിയയിലെ ഡമാസ്‌കസിൽ ഇറാന്റെ എംബസി മന്ദിരത്തിനുനേരെ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ടു ജനറൽമാർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.
ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകൾ വഴി കപ്പലിലേക്ക് സൈനികർ ഇറങ്ങിയാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |