കളമശേരി: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ ഏലൂർ പാതാളത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. പെൺകുട്ടിയുടെ പരാതിയിൽ പാതാളം വള്ളോപറമ്പിൽ ശിവ (18), പാതാളം വള്ളോപ്പിള്ളിൽ കാർത്തിക് (19), ഏലൂർ ചിറക്കുഴി വീട്ടിൽ ശെൽവം (32) എന്നിവരെ ഏലൂർ പൊലീസ് അറസ്റ്റുചെയ്തു. വനിതാദിനത്തിൽ വൈകിട്ട് നാലോടെയാണ് സംഭവം. അന്നുതന്നെ പ്രതികളെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി.
ശിവയാണ് പ്രണയാഭ്യർത്ഥനയുമായി പലതവണ പെൺകുട്ടിയെ സമീപിച്ചത്. വഴങ്ങാത്തതിനെത്തുടർന്ന് വഴിയരികിൽനിന്ന് കളിയാക്കുകയും പിന്തുടരുകയും ചെയ്യുമായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.
ചൊവ്വാഴ്ച സ്കൂളിൽ നിന്ന് രണ്ട് കൂട്ടുകാരികൾക്കൊപ്പം വീട്ടിലേക്കു വരുമ്പോൾ എതിരേവന്ന ഓട്ടോറിക്ഷയിൽനിന്ന് ഒരാൾ സിഗരറ്റുകുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം പാഞ്ഞുവരുന്നത് കണ്ടത്. ഓടിമാറിയതിനാലാണ് രക്ഷപെട്ടതെന്ന് പെൺകുട്ടി മൊഴി നൽകി. ഓട്ടോറിക്ഷ ഓടിച്ചത് ശെൽവമായിരുന്നു. ഇയാളുടെ പേരിലുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയും പ്രതികളും പാവപ്പെട്ട തമിഴ് തൊഴിലാളികളുടെ മക്കളാണ്. ഇവരെല്ലാം പാതാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഏലൂർ ഇൻസ്പെക്ടർ ആർ. രാജേഷിന്റെയും എസ്.ഐ എം.പ്രമോദിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |