SignIn
Kerala Kaumudi Online
Friday, 25 July 2025 2.00 PM IST

പത്രാധിപർ കേരളകൗമുദിയെ നിർഭയ ശബ്ദമാക്കി : മന്ത്രി വി.ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം : പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിയ്ക്കും വേണ്ടിയുള്ള നിർഭയ ശബ്ദമാക്കിയെന്നും അത് ഇന്നും കേരളകൗമുദിയുടെ മുഖമുദ്ര‌യാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 43-ാമത് ചരമവാർഷികദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.സുകുമാരൻ വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പത്രാധിപർ എന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പേരുമാത്രമാണ് മുഴങ്ങുന്നത്. കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക ഘടനയുടെ പര്യായമായി അത് മാറി. വാർത്തകളിൽ സത്യവും നീതിയും വേണമെന്ന പത്രാധിപരുടെ നിർബന്ധം കേരളകൗമുദിയ്ക്ക് വിശ്വാസ്യതയുടെ ഖ്യാതി നേടികൊടുത്തു. പത്രാധിപർ എന്നതിലുപരി വഴികാട്ടിയായ അദ്ദേഹം ശബ്ദമില്ലാത്തവരുടെ ശബ്ദമായി. പത്രാധിപരെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെയും അവശേഷിപ്പിച്ച ശാശ്വത സ്വാധീനത്തെയും നാം ആഘോഷിക്കുന്നു. വിശ്വസിച്ച ലക്ഷ്യങ്ങൾക്കായി അദ്ദേഹം തൂലികയെ ആയുധമാക്കി. എതിർ കാഴ്ചപ്പാടുകൾക്ക് ഇടം നൽകിയ പത്രാധിപർ അക്കാലത്തെ മലയാളപത്ര പ്രവർത്തനത്തിൽ വഴിമാറി നടക്കുകയായിരുന്നു.

പത്രപ്രവർത്തനത്തെ ഒരു തൊഴിൽ മാത്രമായി കാണാതെ ധാർമിക ഉത്തരവാദിത്വമായാണ് കണ്ടത്. സർക്കാർ ജോലിയുടെ സുഖസൗകര്യങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണമായിരുന്നു. ഇന്നത്തെ കേരളകൗമുദി, പത്രാധിപർ കെ.സുകുമാരന്റെ അശ്രാന്ത പരിശ്രമത്തിന്റെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ ജീവിതവും കേരളകൗമുദിയുടെ ചരിത്രവും പരസ്‌പര പൂരകമാണ്. രാത്രി വൈകുവോളം നീണ്ട ജോലിയ്ക്കിടെ പ്രസിൽ ഉറങ്ങാൻ ചെലവഴിച്ച രാത്രികളെ കുറിച്ച് അദ്ദേഹം വിവരിച്ചിരുന്നു. പത്രപ്രവർത്തനം ലാഭകരമല്ലാത്ത ഒരു സംരംഭമല്ലാതിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണത്. പത്രാധിപർ ഉയർത്തിപ്പിടിച്ച തത്വങ്ങൾ,സത്യം,നീതി,സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കേണ്ടതെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.

മുൻ മന്ത്രി സി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ ഹരിയുടെ മകൻ ജഗൻ.എച്ച്, മാത്യൂസ്.ടിയുടെ മകൾ മർസ മറിയം മാത്യൂസ് എന്നിവർക്ക് പത്രാധിപർ സ്മാരക അവാർഡും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സന്തോഷ്കുമാർ.കെ.ആറിന്റെ മകൾ ശിവനന്ദന.എ.എസിന് പത്രാധിപർ ക്ഷേമനിധി അവാർഡും ചടങ്ങിൽ സമ്മാനിച്ചു. മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്ക്കാരം കിളിമാനൂർ ലേഖകൻ അനീഷ് മനോഹറും ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു.

TAGS: SIVANKUTTY, SUKUMARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.