ശിവഗിരി: ശ്രീനാരായണഗുരുദേവൻ-രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് ശിവഗിരിയിൽ തുടക്കമാവും. രാവിലെ 9ന് കാവ്യാർച്ചന മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അവ്യയാനന്ദ, കുരീപ്പുഴ ശ്രീകുമാർ, റഫീക്ക് അഹമ്മദ്, ഗിരീഷ് പുലിയൂർ, മണമ്പൂർ രാജൻബാബു, മഞ്ചു വെള്ളായണി, പി.കെ. ഗോപി, എം.ആർ. രേണുകുമാർ, ബാബു പാക്കനാർ, സൂര്യ ബിനോയ്, എസ്. താണുവൻ ആചാരി തുടങ്ങിയവർ പങ്കെടുക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും, അഡ്വ. പി.എം. മധു നന്ദിയും പറയും. തുടർന്ന് കാവ്യരചനാ മത്സരം. രാത്രി 7ന് നൃത്തം
15ന് രാവിലെ 10ന് ശതാബ്ദി സമ്മേളനം കൊൽക്കൊത്ത വിശ്വഭാരതി കേന്ദ്ര സർവകലാശാല വൈസ്ചാൻസലർ ബിദ്യുത് ചക്രബർത്തി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഋതംഭരാനന്ദ സ്വാഗതം പറയും. മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയും, ബിനോയ് വിശ്വം എം.പി വിശിഷ്ടാതിഥിയുമാവും. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യ പ്രഭാഷണവും, സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. കവി പ്രഭാ വർമ്മ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, വി. ജോയി എം. എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ പങ്കെടുക്കും. പി.എസ്. ബാബുറാം ഉപഹാര സമർപ്പണം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച ടാഗോർ ഗുരു സന്നിധിയിൽ എന്ന പുസ്തകം പ്രകാശനം ചെയ്യും. സ്വാമി ശാരദാനന്ദ നന്ദി പറയും. ഉച്ചയ്ക്ക് 2 ന് കാവ്യസൗഹൃദം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തും. എം. സോമനാഥൻ സ്വാഗതവും പ്രൊഫ. എസ്. ജയപ്രകാശ് നന്ദിയും പറയും.
ചരിത്രത്തിൽ ഇടം നേടിയ സായാഹ്നം
ശിവഗിരിയിൽ ഗുരുദേവന്റെ വിശ്രമ സ്ഥലമായ വൈദിക മഠത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോർ എത്തിയത് 1922 നവംബർ 15 ന് വൈകിട്ട് 4 മണിക്കായിരുന്നു. വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം നടത്തിയ ഭാരത പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള യാത്ര. തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണപ്രകാരമാണ് ടാഗോർ തിരുവനന്തപുരത്തെത്തിയത്. ഡോ.പല്പുവിന്റെ അഭ്യർത്ഥന മാനിച്ച് നവംബർ 15 ന് ഉച്ചയ്ക്ക് വർക്കല മുസാവരി ബംഗ്ളാവിലെത്തി വിശ്രമിച്ചിട്ടാണ് ശിവഗിരി മഠത്തിലെത്തിയത്. വൈദിക മഠത്തിന്റെ വരാന്തയിലേക്ക് മഹാകവി കാലെടുത്തു വച്ചതും, ഗുരുദേവൻ കതക് തുറന്നിറങ്ങിയതും ഒരേ സമയത്തായിരുന്നു. 'അങ്ങയെ ദർശിച്ചതോടെ എന്റെ ഹൃദയത്തിന് മാറ്റമുണ്ടായിരിക്കുന്നു" എന്ന് ടാഗോർ ആത്മഗതമായി പറഞ്ഞു.ഡോ.പല്‌പുവിനെ കൂടാതെ ടാഗോറിന്റെ പ്രൈവറ്റ് സെക്രട്ടറി സി.എഫ്.ആൻഡ്രൂസ്, സ്വാമി ശിവപ്രസാദ്, മഹാകവി കുമാരനാശാൻ, നടരാജഗുരു എന്നിവരും ടാഗോറിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |