തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വെള്ളപൂശാനാണ് ഡോ.ഹാരീസിനെതിരെ ഭീഷണിയുടെ സ്വരത്തിൽ മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് . പറഞ്ഞ കാര്യങ്ങൾ വെല്ലുവിളിയിലൂടെ ഡോക്ടറെക്കൊണ്ട് വിഴുങ്ങിപ്പിക്കാമെന്നാണെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റു പറ്റിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയും ഗുരുതരമായ പരാജയവുമാണ് ഡോ. ഹാരിസ് പൊതു സമൂഹത്തിന്റെ മുമ്പിലെത്തിച്ചത്. സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് താങ്ങാനാകാത്ത പാവപ്പെട്ടവരാണ് സർക്കാർ ആശുപത്രികൾ അഭയം തേടുന്നത്. അവിടെയാണ് മരുന്ന് ക്ഷാമമടക്കം പ്രതിസന്ധികൾ. തുറന്നു പറഞ്ഞ കാര്യങ്ങളിലെ പോരായ്മകൾ തിരുത്തുന്നതിന് പകരം ഡോക്ടറെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. താലൂക്കാശുപത്രികൾക്ക് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എട്ടിന് പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ സുപ്രധാന ചുമതലയിലിരുന്ന ഉദ്യോഗസ്ഥനെ കേരളത്തിലെ ഡി.ജി.പിയായി കൊണ്ടുവന്നത് കൂട്ടു കച്ചവടത്തിന്റെയും അന്തർധാരയുടെയും ഭാഗമാണ്.
ഉമ്മൻ ചാണ്ടി
ചരമ വാർഷികം
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റ സംസ്ഥാന തല അനുസ്മരണ പരിപാടി ജൂലായ് 18ന് കോട്ടയത്ത് നടക്കും. എല്ലാ ജില്ലകളിലും ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾ ഉയർത്തി ജൂലായ് 4 മുതൽ ഡി.സി.സികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകളും സമര സംഗമങ്ങളും നടക്കുമെന്നും സണ്ണിജോസഫ് പറഞ്ഞു.
വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീട് സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് നിർമ്മിച്ച്
നൽകുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനുൽകുമാർ, പി.സി.വിഷ്ണുനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |