കൊച്ചി: സിവിൽ സപ്ളൈസ് കോർപ്പറേഷന് സബ്സിഡി ഭക്ഷ്യവസ്തുക്കൾ നൽകുന്ന വിതരണക്കാർ ടെൻഡറുകൾ പാടേ ബഹിഷ്‌കരിച്ചത് ക്രിസ്‌മസ്, പുതുത്സര വിവപണിയെ പ്രതിസന്ധിയിലാക്കി. ആറുമാസത്തെ കുടിശികയായ 800കോടിരൂപ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇ ടെൻഡറുകൾ ബഹിഷ്‌കരിച്ചത്.
ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ളയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) ഇന്നലെ ടെൻഡർ ബഹിഷ്‌കരിച്ചു. ഇന്നും ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ക്രിസ്‌മസ്, പുതുവർഷ വിപണിയിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡറുകളാണിവ. സപ്ലൈകോയുടെ 44 ഭക്ഷ്യവസ്തുക്കളിൽ അരി, പഞ്ചസാര, മുളക്, ഉഴുന്ന്, പയർ, മല്ലി തുടങ്ങിയ 13 ഇനങ്ങൾ സബ്സിഡി നിരക്കിലാണ് നൽകുന്നത്. കേരളത്തിൽ 56 സപ്ലൈകോ ഗോഡൗണുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം അവശ്യസാധനങ്ങളുടെ ക്ഷാമം നിലനിൽക്കെയാണ് പുതിയവ എത്താനുള്ള വഴികൂടി തടസപ്പെട്ടത്.
പണം നൽകാത്തതിനാൽ ഓണക്കാലത്തുൾപ്പെടെ പല വിതരണക്കാരും സാധനങ്ങൾ നൽകിയിരുന്നില്ല. ഇത്തവണ സംഘടന ഒന്നാകെ ബഹിഷ്കരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കടുത്തതോടെയാണ്. 50 ശതമാനംപോലും തുക നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. അന്യസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ കടമായി വാങ്ങുന്നതിനാൽ കർഷകരും മില്ലുടമകളും കേരളത്തിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്.
വിതരണം നടത്തിയ ഉത്പന്നങ്ങളുടെ ബിൽത്തുകകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നുള്ള പണമെടുപ്പ് പരിധി കുറയുകയും പലിശ വർദ്ധിക്കുകയും ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള ഭീഷണിയിലാണ് പല വിതരണക്കാരും.
18 മുതൽ സമരം
ബിൽതുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ ആസ്ഥാനത്ത് 18 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കും. രാവിലെ 9.30 മുതൽ 5.30 വരെയാണ് സമരം. അറുപതോളം വിതരണക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും. എറണാകുളത്ത് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും.
പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള ഭീഷണിമൂലം വലിയ സമ്മർദ്ദത്തിലാണ് വിതരണക്കാർ. പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി, ധനമന്ത്രി, ഉദ്യോഗസ്ഥർ എന്നിവരെ പലതവണ കണ്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
എം. അൻവർ,
ജനറൽ സെക്രട്ടറി,
എഫ്.ജി.പി.എസ്.എസ്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |