ആലഞ്ചേരിക്ക് ക്ളീൻ ചിറ്റ്
ന്യൂഡൽഹി: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിയായ സിറോ മലബാർ സഭ ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കാനോൻ നിയമവും അങ്കമാലി അതിരൂപതയുടെ ചട്ടങ്ങളുമനുസരിച്ച് കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഭൂമി ഇടപാട് നടന്നതെന്നും പണമിടപാടിൽ ക്രമക്കേടില്ലെന്നും പറയുന്ന സത്യവാങ്മൂലം ആലഞ്ചേരിക്ക് ക്ളീൻ ചിറ്റ് നൽകുകയാണ്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് മുമ്പാകെ സർക്കാർ നിലപാടറിയിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ മിനിട്ട്സ് രേഖയുണ്ട്. പാപ്പച്ചൻ എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം നടത്തിയതിൽ ക്രമേക്കേട് കണ്ടെത്തിയില്ല. മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് വായ്പ എടുക്കാനും തിരിച്ചടയ്ക്കുന്നതിന് ഭൂമി വിൽക്കാനും തീരുമാനിച്ചത് ചർച്ചകൾക്ക് ശേഷമാണ്.
അന്വേഷണത്തിന്റെ ഭാഗമായി 83 പേരിൽ നിന്ന് മൊഴി എടുത്തു. 57 രേഖകളും പരിശോധിച്ചു. ആകെ 36 പേരാണ് ഭൂമി വാങ്ങിയത്. എല്ലാവരും അങ്കമാലി അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. രേഖകളിലുള്ളതിനേക്കാൾ കൂടുതൽ തുക ആരും നൽകിയിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു പണമിടപാടും നടന്നിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ആലഞ്ചേരി ഉൾപ്പെടെ 24 പേരാണ് കേസിലെ പ്രതികൾ. കർദ്ദിനാളിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഭൂമി ഇടപാടിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ, തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേട് നടന്നെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം.
പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്ക് എതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും നൽകിയ ഹർജികളും ആലഞ്ചേരിയുടെ ഹർജിക്കൊപ്പം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |