ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന കേസിൽ പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പതഞ്ജലിയുടെ നടപടികൾ മനഃപൂർവവും ആവർത്തിച്ചുള്ളതുമായ സുപ്രീംകോടതിയുടെ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
ആളുകൾ ജീവിതത്തിൽ തെറ്റുകൾ വരുത്താറുണ്ടെന്ന് പതഞ്ജലി സ്ഥാപകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു. എന്നാൽ അഭിഭാഷകന്റെ വാദത്തെ സുപ്രീംകോടതി ശാസിച്ചു. ഇത്തരം കേസുകളിൽ പൗരന്മാരാണ് കഷ്ടപ്പെടേണ്ടിവരുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അറിയിച്ചു. പതഞ്ജലിയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ പറ്റില്ലെന്നും ഇത് ബോധപൂർവമുള്ള ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
പതഞ്ജലി ഉൽപ്പന്നങ്ങൾക്ക് ലെെസൻസ് നൽകിയതിന് ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മൂന്ന് ഡ്രഗ് ലെെസൻസിംഗ് ഓഫീസർമാരെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിക്കുന്നതിന് പകരം മാദ്ധ്യമങ്ങൾ വഴി അത് പുറത്തുവിട്ടതിനെയും സുപ്രീംകോടതി ബെഞ്ച് വിമർശിച്ചു. കേസ് വീണ്ടും 16ന് പരിഗണിക്കും. അന്ന് രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പരിഗണിച്ചപ്പോൾ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. അലോപ്പതി, ആയുർവേദം എന്നീ ശ്രേണികളിൽ ഏതുവിഭാഗത്തിലെ മരുന്ന് സ്വീകരിക്കണമെന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ഏതെങ്കിലും സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും പതഞ്ജലി പൊതുതാത്പര്യത്തിനെതിരായി പരസ്യം നൽകിയെന്നും ആയുഷ് മന്ത്രാലയം നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |