തിരുവനന്തപുരം: മന്നത്ത് പത്മനാഭനെ ഉദ്ധരിച്ച് 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ' എന്ന് എൻ.എസ്.എസ് ആസ്ഥാനത്തെത്തി നടത്തിയ പരാമർശം, വിശ്വ പൗരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ശശി തരൂരിന് വിനയായി. തരൂരിന്റെ പരാമർശം ഔചിത്യക്കേടാണെന്ന വിമർശനം രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ ചർച്ചയായി. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവും അന്താരാഷ്ട്ര പ്രശസ്തിയുള്ള എഴുത്തുകാരനുമായ തരൂർ ഒരു പ്രത്യേക ജാതിയുടെ സങ്കുചിത കള്ളിയിൽ സ്വയം ചുരുങ്ങിയെന്നാണ് ആക്ഷേപം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുമായി നേരത്തേ കൊമ്പുകോർത്ത തരൂരിന്റെ പരാമർശം സതീശൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരായ ഒളിയമ്പായതോടെ, സംസ്ഥാന കോൺഗ്രസിലും പുകച്ചിലായി. മന്നം ജയന്തി സമ്മേളനത്തിന് തരൂരിനെ ക്ഷണിച്ചുവരുത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അദ്ദേഹത്തെ കേരള പുത്രനെന്ന് പുകഴ്ത്തിയതിലൂടെ ലക്ഷ്യമിട്ടത്, അദ്ദേഹത്തിന് നീരസമുള്ള വി.ഡി .സതീശനടക്കമുള്ള നേതാക്കളെയാണെന്ന് വിലയിരുത്തപ്പെടുന്നു. 10 വർഷം മുമ്പ് എ.കെ. ആന്റണി പങ്കെടുത്തശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്.
നായർക്ക് നായരെ കണ്ടുകൂടാ എന്ന പരാമർശം വിവാദമായതോടെ, അത് കോൺഗ്രസിലെ ഒരു നേതാവിനെയും ഉദ്ദേശിച്ചല്ലെന്ന് ശശി തരൂർ വിശദീകരിച്ചു. തരൂരിനെ എൻ.എസ്.എസ് ജനറൽസെക്രട്ടറി പുകഴ്ത്തിയ കാര്യം കോഴിക്കോട്ട് മാദ്ധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കോൺഗ്രസ് നേതാക്കളെ ആര് പുകഴ്ത്തിയാലും സ്വാഗതാർഹമെന്ന് പറഞ്ഞൊഴിയുകയാണ് സതീശൻ ചെയ്തത്.മത്സരം ജാതീയമായ കുശുമ്പിന്റെ പേരിലാണെന്ന് തരൂരിനെപ്പോലെ നെഹ്രുവിയൻ സോഷ്യലിസ്റ്റെന്ന് അവകാശപ്പെടുന്ന ആൾ പറയുന്നത് അല്പത്തരമായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിമർശിച്ചു.
രണ്ടു മാസം മുമ്പാണ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താൻ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. ഈ സമീപനം തുടർന്നാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |