തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ആധാരപ്പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മുൻ ആധാര വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതി പുരോഗമിക്കുകയാണ്. പകർപ്പ് ആവശ്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാനും ആവശ്യമായ ഫീസ്, മുദ്രപ്പത്രത്തിനുള്ള തുക എന്നിവ ഇ- പേയ്‌മെന്റായി നൽകാനുള്ള സൗകര്യവും ലഭ്യമാക്കും. ആധാര പകർപ്പ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽ നനഞ്ഞുപോയ രേഖകളും കാലപ്പഴക്കംമൂലം പൊടിഞ്ഞുപോയ രേഖകളും പൂർവ്വസ്ഥിതിയിലാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇത് ആർക്കൈവ്സ് വകുപ്പിനെ ഏല്പിക്കുന്ന കാര്യം പരിഗണനയിലാണ്. വാണിജ്യ ബാങ്കുകളിൽ നിന്നുൾപ്പെടെ സൂക്ഷ്മ ചെറുകിട വ്യവസായ വായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കുന്നതിനാവശ്യമായ കരാറുകൾക്ക് ഇ സ്റ്റാമ്പിംഗ് സൗകര്യമുപയോഗിച്ച് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പദ്ധതിക്കും ഉടൻ തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ വാണിജ്യ ബാങ്കുകൾ, കെ.എസ്.എഫ്.ഇ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കെ.എസ്.ഐ.ഡി.സി, കേരള ബാങ്ക് എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |