ആലുവ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു ശേഷം മുഖ്യമന്ത്രിക്കുണ്ടായ പരിഭ്രാന്തി സംശയാസ്പദമാണെന്നും ധാർമ്മികതയുണ്ടെങ്കിൽ രാജിവച്ച് അന്വേഷണം നേരിടണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വർണക്കടത്തിൽ കസ്റ്റംസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിലൂടെ സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്തുവരും. ആലുവ പാലസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടിയിൽ കനമില്ലെന്ന് ആവർത്തിക്കുമ്പോഴും കനമുണ്ടെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടേത്. ജനരോഷം ഭയന്ന് പൊലീസ് സംരക്ഷണയിൽ ഭരിക്കാനാണ് ശ്രമം. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷാവലയത്തിലാണ് മുഖ്യമന്ത്രി. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പോയയാൾ എന്തിന് ഇത്രയും പൊലീസിനെ നിയോഗിക്കുന്നു?
സ്വർണക്കടത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വന്നപ്പോൾ അതിനെതിരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഇപ്പോൾ പറയുന്നു, 'ഞങ്ങൾ വിളിച്ചുവരുത്തി'യെന്ന്. ശിവശങ്കറിനെ കേസ് തീരും മുമ്പേ തിരിച്ചെടുത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊലീസ് മേധാവി ഒരു ദിവസം ഒരാളെ 36 തവണ വിളിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകും. വിദേശപൗരനെ ചോദ്യം ചെയ്യുന്നത് അന്താരാഷ്ട്ര നിയമപ്രകാരമാണ്. കസ്റ്റംസിന്റെ ആവശ്യപ്രകാരം അതിനാവശ്യമായ നടപടി വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |