കണ്ണൂർ: ആലപ്പുഴയിലെ ഇരട്ടക്കൊലയിൽ സംസ്ഥാനത്തെ പൊലീസിന് ഗുരുതര ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊലപാതകങ്ങൾ വർദ്ധിക്കുമ്പോൾ സർക്കാരും ആഭ്യന്തര വകുപ്പും നോക്കി നിൽക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കുന്നത് സി.പി.എം നേതൃത്വമാണ്. ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സി.പി.എം അനാവശ്യമായ ഇടപെടൽ നടത്തുന്നു. അത് പൊലീസിനെയും കുഴയ്ക്കുന്നു. ഇത്രയധികം ഹൈക്കോടതി വിമർശനം നേരിട്ട പൊലീസ് സേന മുമ്പുണ്ടായിട്ടല്ലെന്നും സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എസ്.ഡി.പി.ഐയും ആർ.എസ്.എസും പരസ്പരം പാലൂട്ടി വളർത്തുന്ന വർഗീയ ശക്തികളാണ്. തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കേരളത്തിൽ ഇടമില്ലാത്ത പാർട്ടിയാണ് ബി.ജെ.പി. അവർക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്ന പണിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ന്യുനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരേ പോലെ എതിർക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |