@ജലീൽ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തത് അന്വേഷിക്കണം
കോഴിക്കോട്: സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവർ, അവർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് ആദ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ കോൺസലേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് മുൻമന്ത്രി കെ.ടി.ജലീൽ തന്നെ സമ്മതിച്ചിരിക്കുകയാണ്. മന്ത്രിസ്ഥാനം ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നത് പരിശോധിക്കണം. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. രേഖകളെല്ലാം പുറത്തുവന്നതോടെ ആരോപണങ്ങൾ ജലീൽ സമ്മതിച്ചിരിക്കുകയാണ്.
കെ.ടി.ജലീലിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണമാണ്. ഒരു പത്രത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശരാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?. പൂർണമായ പ്രോട്ടോകോൾ ലംഘനമാണുണ്ടായത്. മന്ത്രി കത്തെഴുതിയത് സർക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്വർണക്കള്ളക്കടത്ത് കേസിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരം മാത്രമേ ഇ.ഡിക്കുള്ളൂ. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം അന്നുമുതലേ ആവശ്യപ്പെടുന്നത്. അതിൽ മാറ്റമില്ല.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് കേസന്വേഷണം അവസാനിപ്പിച്ചത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ഒന്നും അറിയാതെ ആരെയെങ്കിലും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |