തിരുവനന്തപുരം: കേരളകൗമുദി പുറത്തുകൊണ്ടുവന്ന, സാങ്കേതിക സർവകലാശാലയിലെ 'പിൻവാതിൽ നിയമനമേള" ഗവർണർ റദ്ദാക്കിയതിനു പിന്നാലെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ച സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നത് ഗവർണർ തടഞ്ഞു.
സി.പി.എമ്മിന്റെ മുൻ എം.പി പി.കെ. ബിജു, സി.പി.എം ജില്ല കമ്മിറ്റിയംഗം ഐ. സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻ.എസ്.എസ് കോളേജിലെ അസോ.പ്രൊഫസർ ജി. സഞ്ജീവ് എന്നിവരായിരുന്നു സമിതിയംഗങ്ങൾ. നിയമവിരുദ്ധമായ ഈ തീരുമാനത്തിന് അംഗീകാരം നൽകേണ്ടെന്ന് വി.സിക്ക് ഗവർണർ നിർദ്ദേശം നൽകി. വാഴ്സിറ്റിയിലെ ഏത് സമിതിയുടെയും തീരുമാനം ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ റഗുലേഷനുകൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് വി.സിയുടെ ചുമതലയാണ്. ഉപസമിതി നിയമവിരുദ്ധമാണെന്ന് കേരളകൗമുദി ജനുവരി 13ന് റിപ്പോർട്ട് ചെയ്തിരുന്നു.
വി.സിയെ നിരീക്ഷിക്കാനുള്ള ഉപസമിതി സർവകലാശാല നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഗവർണറുടെ നടപടി. മുഖ്യ അക്കാഡമിക്, എക്സിക്യുട്ടീവ് ഓഫീസറായ വി.സിയെ നിയന്ത്രിക്കാൻ രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമടങ്ങിയ സമിതിയെ രൂപീകരിച്ചതായി വി.സി ഗവർണറെ അറിയിച്ചിരുന്നു.വി.സി ഒപ്പിടാതെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാവില്ലെന്നും നിയമവിരുദ്ധമായ തീരുമാനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നും ഗവർണർ വി.സിയെ അറിയിച്ചു. ആക്ടിലെ 14(5)സെക്ഷൻ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തർക്കമുണ്ടായാൽ അതിൽ ചാൻസലറുടെ തീരുമാനമാണ് അന്തിമം.
ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സിൻഡിക്കേറ്റിൽ സമർപ്പിക്കണമെന്നും സിൻഡിക്കേറ്റിന്റെ അനുമതിയോടെ മാത്രമേ വി.സി ചാൻസലറുമായി ആശയവിനിമയം നടത്താവൂ എന്നുള്ള സിൻഡിക്കേറ്റ് തീരുമാനവും നടപ്പാവില്ല. ഇത്തരമൊരു നിർദ്ദേശം നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ല. ഇതുവരെ ചാൻസലർക്കയച്ച എല്ലാ റിപ്പോർട്ടുകളും സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് നൽകണമെന്ന നിർദ്ദേശവും വി.സി അംഗീകരിക്കില്ല.
കള്ളക്കളികൾ പൊളിയുന്നു
1. പിൻവാതിൽ നിയമനത്തിന് വി.സിയുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാർ ഡോ.എ.പ്രവീണിന് നോട്ടീസ് നൽകാൻ വി.സിക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ്. എന്നാൽ സെക്ഷൻ 14(6)പ്രകാരം രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും വി.സിക്ക് അധികാരമുണ്ടെന്ന് ഗവർണർ വിലയിരുത്തി. സർവകലാശാലയുടെ ഉത്തരവുകൾ, വിജ്ഞാപനങ്ങൾ, സർക്കുലറുകൾ എന്നിവയ്ക്കെല്ലാം വി.സിയുടെ അനുമതി ആവശ്യമാണ്.
2. 10 ജീവനക്കാരെ മാറ്റിനിയമിച്ചത് മരവിപ്പിക്കണമെന്ന ബോർഡ് ഒഫ് ഗവേണൻസ് തീരുമാനവും നടപ്പാക്കില്ല. ജീവനക്കാരെ മാറ്റുന്നതിന്റെ പ്രത്യാഘാതം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചതും റദ്ദാക്കും. ചോദ്യപേപ്പർ വിഭാഗത്തിൽ സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള വി.സിയുടെ തീരുമാനം നടപ്പാക്കും. ജീവനക്കാരെ മാറ്റിനിയമിക്കാൻ അധികാരം വി.സിക്കെന്ന് ഗവർണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |