കൊച്ചി: സ്വപ്‌ന സുരേഷിനെ സന്ദർശിച്ചത്
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പിനല്ലെന്നും വെബ് സീരീസ് നിർമ്മാണവുമായി ബന്ധപ്പെട്ടാണെന്നും വിജേഷ് പിള്ള പറഞ്ഞു. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെ.
സ്വപ്‌നയുടെ പങ്കാളിത്തത്തിൽ വെബ് പരമ്പര നിർമ്മിക്കാനായിരുന്നു ചർച്ച. വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞതാണ് 30 കോടി വാഗ്ദാനമായി വ്യാഖ്യാനിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞതാണ്. എം.വി. ഗോവിന്ദനെ നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോയില്ല. മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. തെളിവുകളുടെ ആധികാരികത ഉറപ്പാക്കണമെന്ന് പറഞ്ഞത് സ്വപ്‌ന വളച്ചൊടിക്കുകയാണ്.
വെബ് സീരീസിന്റെ ചിത്രീകരണം രാജസ്ഥാനിലും ജയ്‌പൂരിലും നടത്താമെന്ന് പറഞ്ഞതല്ലാതെ ഹരിയാനയിലേയ്ക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിൽ സുരക്ഷിതമല്ലെന്ന് അവർ പറഞ്ഞപ്പോൾ സുരക്ഷിതമായ ഇടത്തേയ്ക്ക് പോകൂവെന്ന് മാത്രമാണ് പറഞ്ഞത്. സ്വപ്‌നയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതായും വിജേഷ് കാക്കനാട്ട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ളതിനാലാണ് സ്വപ്‌നയെ ഉൾപ്പെടുത്താൻ ആലോചിച്ചത്. ഫോണിലും വാട്ട്സ്ആപ്പിലും നടത്തിയ ചർച്ചകളിൽ താത്പര്യം അറിയിച്ചപ്പോൾ ബംഗളൂരുവിലെ ഹോട്ടലിൽ നേരിട്ട് കണ്ടു. റെസ്റ്റോറന്റിലിരുന്നായിരുന്നു സംഭാഷണം. ഭീഷണിപ്പെടുത്തിയിട്ടില്ല. പേരുമാറ്റിയോ അഭിഭാഷകനാണെന്നോ പറഞ്ഞിട്ടില്ല.
വിജേഷ് പിള്ള എന്നുതന്നെ പറഞ്ഞാണ് പരിചയപ്പെട്ടത്. പേരുപോലും ശരിയായി സൂചിപ്പിക്കാതെയാണ് സ്വപ്‌നയുടെ ആരോപണങ്ങൾ.
സ്വപ്‌ന ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു. വിവരങ്ങൾ അവർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |