തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ ഭരണാനുമതി. 2185 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് ഈ തുകയെന്ന് വ്യവസായ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി. ഇതിൽ 850 കോടി ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കാനാണ്. കിൻഫ്രയാണ് ഭൂമി ഏറ്റെടുക്കലിന്റെ നോഡൽ ഏജൻസി.
ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഇടനാഴിയുടെ ഭാഗമാണ്. എറണാകുളം ജില്ലയിലെ അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇടനാഴിയിൽ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു. വ്യവസായങ്ങൾക്ക് ഏകജാലക അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നി പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും.
ഇടനാഴി വരുമ്പോൾ
10,000 കോടിയുടെ നിക്ഷേപം
10,000 പേർക്ക് നേരിട്ട് തൊഴിൽ
160 കിലോമീറ്ററിൽ സംരംഭങ്ങൾ
പാലക്കാടും, കൊച്ചിയും വികസിപ്പിക്കും.
സംരംഭങ്ങൾ
ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോ സ്‌പേസ് ലൈറ്റ് എൻജിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |