തിരുവനന്തപുരം: ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്തതിന് ദേവികുളം മണ്ഡലത്തിൽ നിന്നുള്ള എ. രാജ 2500 രൂപ പിഴയടയ്ക്കാൻ സ്പീക്കറുടെ റൂളിംഗ്. മേയ് 24ന് നടന്ന സത്യ പ്രതിജ്ഞയിലാണ് പിഴവ് സംഭവിച്ചത്. സ്പീക്കറുടെ നിർദേശ പ്രകാരം ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനിടയിലുള്ള അഞ്ചു ദിവസം സഭാസമ്മേളനത്തിൽ പങ്കെടുത്തതിനാണ് പ്രതിദിനം 500 രൂപ വച്ച് പിഴയിട്ടത്. സഭാസമ്മേളനങ്ങളിൽ പങ്കെടുത്തതും സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതും അസാധുവല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അസാധുവാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
പൂർണ്ണമല്ലാത്ത സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് സഭയിൽ പ്രവേശിക്കാനോ നടപടികളിൽ പങ്കെടുക്കാനോ വോട്ട് രേഖപ്പെടുത്താനോ അവകാശമില്ല. അങ്ങനെ ചെയ്താൽ ഓരോ ദിവസത്തിനും 500 രൂപ വീതം പിഴയീടാക്കാമെന്ന് അനുച്ഛേദം 193ൽ വ്യവസ്ഥയുണ്ട്.
ഭരണഘടനയിൽ പരാമർശിക്കുന്ന നിരക്കിലുള്ള പിഴ അടയ്ക്കണമെന്ന് മാത്രമാണ് 2003ൽ ഉമേഷ് ചള്ളിയിലിന്റെ കേസിൽ ഹൈക്കോടതി വിധിച്ചതെന്ന് സ്പീക്കർ വ്യക്തമാക്കി.
നിയമവകുപ്പ് തയാറാക്കിയ തമിഴിലുള്ള സത്യപ്രതിജ്ഞയിൽ ദൈവനാമം,സഗൗരവം എന്നിവയിലൊരു വാക്ക് ഉൾപ്പെടുത്താതെ പോയതാണ് പിശകായത്. പ്രതിപക്ഷ നേതാവ് ക്രമപ്രശ്നം ഉന്നയിച്ചതിനു പിന്നാലെ തിരുത്തണമെന്ന് നിയമ സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |