'നേര്', 'തണ്ണീർമത്തൻ ദിനങ്ങൾ' പോലുള്ള ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജൻ. അനു എന്നു വിളിക്കുന്ന അനശ്വരയെപ്പറ്റി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മയുടെ വെളിപ്പെടുത്തൽ. വീടിനുമുന്നിലുള്ള പറമ്പിലിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി( അനു) ഉച്ചയായിട്ടും കഴിക്കാൻ വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരമ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പം അവൾ വീട്ടിൽ വന്നു. ആ സ്ത്രീയേയും മക്കളെയും കണ്ടാൽ ധർമത്തിന് വന്നതാണെന്ന് തോന്നില്ലെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു.
'അമ്മമ്മേ ഇവർക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു. ഏട്ടന്റെ അമ്മ പരിചയമില്ലാത്തവരെ വീടിനകത്ത് കയറ്റില്ല. പുറത്തിരുത്തി അവർക്ക് ഭക്ഷണം നൽകി. ഈ സ്ത്രീയ്‌ക്കൊപ്പമുള്ള മക്കൾ രണ്ട് പേരും എം എ കഴിഞ്ഞവരാണ്. പെട്ടെന്നൊരു ദിവസം തങ്ങൾക്ക് മൂന്ന് പേർക്കും സമനില തെറ്റിയെന്നും അതിനൊരു പരിഹാരം കാണാൻ വീടുവീടാന്തരം കയറി കിട്ടുന്ന പണം അമ്പലത്തിൽ വഴിപാട് നടത്തുകയാണെന്നും അവർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടറായ ഭർത്താവ് മാനസിക നില തെറ്റിയതോടെ ഒഴിവാക്കിയെന്നും അവർ വ്യക്തമാക്കി. പോകാൻ നേരം അനുവിന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ദൈവത്തിന്റെ സമ്മാനമാണ് ഈ കുഞ്ഞെന്നും ഉന്നതങ്ങളിലെത്തുമെന്നും പറഞ്ഞു.
ആദ്യമായി കാണുന്നൊരാൾ എന്തുകൊണ്ട് ഇങ്ങനെ പറയുന്നെന്ന് മനസിലായില്ല. പിന്നീട് ഞങ്ങൾ കരിവള്ളൂരിലേക്ക് താമസം മാറ്റി. ഒരിക്കൽ ഏട്ടന്റെ അമ്മ വിളിച്ച് അന്ന് അനു ഭക്ഷണം കൊടുത്ത സ്ത്രീയും മക്കളും ഇവിടെ വന്നിരുന്നെന്നും ധർമത്തിനല്ല കുഞ്ഞിനെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും പറഞ്ഞു. അപ്പോഴും അവർ ആ കുഞ്ഞ് ദൈവത്തിന്റെ സമ്മാനമാണെന്നും ഉയരങ്ങളിലെത്തുമെന്നും പറയുന്നുണ്ടായിരുന്നു. നിർബന്ധിച്ചിട്ട് പോലും ഭക്ഷണം കഴിക്കാതെ അവർ പോയെന്ന് അമ്മ പറഞ്ഞു. പിറ്റേ ദിവസം രാവിലെ അമ്മ വിളിച്ചു. ഇന്നലെ രാത്രിയിലെ മഴയിൽ ആ അമ്മയും മക്കളും റെയിൽവേ ട്രാക്കിൽ മരിച്ചുകിടന്നു. പത്രം വായിച്ചപ്പോഴാണ് അറിയുന്നതെന്നും അമ്മ പറഞ്ഞു.'- അനശ്വരയുടെ അമ്മ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |