കൊച്ചി: നിയമസഭാ കൈയാങ്കളിക്കേസ് റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെതിരെ മന്ത്രി വി. ശിവൻകുട്ടിയടക്കം ആറു പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കെ. ഹരിപാൽ ഹർജി ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.
മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് ഹർജി നൽകിയ മറ്റുള്ളവർ. ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് 2015 മാർച്ച് 13 ന് പ്രതിപക്ഷാംഗങ്ങൾ തടഞ്ഞതിനെത്തുടർന്നാണ് നിയമസഭയിൽ കൈയാങ്കളിയുണ്ടായത്. സ്പീക്കറുടെ മേശപ്പുറത്തുള്ള കമ്പ്യൂട്ടർ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ അസി. പബ്ളിക് പ്രോസിക്യൂട്ടർ മുഖേന നൽകിയ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഈ നടപടി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവച്ചു. കുറ്റപത്രം നൽകിയ കേസിൽ മതിയായ തെളിവില്ലെന്നതടക്കമുള്ള വാദങ്ങൾ കുറ്റവിമുക്തരാക്കാൻ പ്രതികൾ നൽകുന്ന ഹർജിയിൽ വിചാരണക്കോടതിക്ക് പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
തുടർന്നു പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 13നു ഹർജി തള്ളി. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭയിൽ തങ്ങൾ അതിക്രമിച്ചു കയറിയതല്ലെന്നും, സ്പീക്കറെയോ സഭയിലുണ്ടായിരുന്ന 130 ലേറെ വരുന്ന എം.എൽ.എമാരെയോ കേസിൽ സാക്ഷികളാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
വിചാരണ ഡിസംബർ 22ന്
നിയമസഭയിലെ പൊതുമുതൽ തകർത്ത കേസിന്റെ വിചാരണ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഡിസംബർ 22ലേക്ക് മാറ്റിവച്ചു. മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, മുൻ എം.എൽ.എമാരായ കെ. അജിത് കുമാർ, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ. കഴിഞ്ഞ മാസം 13ന് കേസ് പരിഗണിച്ചപ്പോൾ ഈ മാസം 22ന് എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |