തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്ക പരിഹാരത്തിനായുള്ള ബിൽ നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ബില്ലിലെ വ്യവസ്ഥപ്രകാരം, ഹിതപരിശോധനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന വിഭാഗത്തിന് സഭയുടെ ഇടവകകളിൽ വികാരിയെ നിശ്ചയിക്കാം.
സുപ്രീംകോടതി വിധി പ്രകാരമുള്ള പള്ളികളുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താതെയാകും ഇരുവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുക. നിയമം ലംഘിച്ചാൽ പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഇരുവിഭാഗക്കാരും തമ്മിൽ തർക്കമുണ്ടായാൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള തർക്ക പരിഹാര അതോറിറ്റിക്ക് വെവ്വേറെ സമയക്രമം നിശ്ചയിച്ച് ഇരുവിഭാഗങ്ങൾക്കും ആരാധന അനുവദിക്കാം. ഓരോ വിഭാഗത്തിനും അവരുടെ വൈദികരെ ഉപയോഗിച്ച് കുർബാനയും സംസ്കാര ശുശ്രൂഷയും അനുവദിക്കാം. നിയമപ്രകാരം എല്ലാ പള്ളികളിലും ആരാധന നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടത് അതോറിറ്റിയുടെ ചുമതലയാണ്. ജില്ലാ പൊലീസ് മേധാവിയും ഇതിലംഗമാണ്.
തർക്കപരിഹാര അതോറിറ്റിക്കും പരിഹരിക്കാനാവാത്ത തർക്കമാണെങ്കിൽ 30 ദിവസത്തിനകം സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാം.നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം എൽ.ഡി.എഫ് യോഗത്തിൽ ബില്ലിന്റെ കരട് രൂപം അവതരിപ്പിച്ചു. ഹിതപരിശോധനയിലൂടെ ആരാധനയ്ക്കുള്ള വികാരിയെ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച കരട് റിപ്പോർട്ടിൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
കരട് ബില്ലിൽ വീണ്ടും നിയമ പരിശോധനയ്ക്ക് നിയമ വകുപ്പിനോടും അഡ്വക്കറ്റ് ജനറലിനോടും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് മന്ത്രിസഭായോഗം അംഗീകരിച്ചാവും ബിൽ സഭയിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |